കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങൾക്കുള്ള കെഎസ്ആര്‍ടിസിയുടെ സ്കൂള്‍ ബോണ്ട് സര്‍വീസിന് കുറഞ്ഞ പ്രതിമാസ വാടക ഒന്നര ലക്ഷം രൂപ.
ഒരുമാസം 20 പ്രവൃത്തിദിവസത്തേക്കാണ് നിരക്ക് നിശ്ചയിച്ചത്. ദിവസം 100 കിലോമീറ്ററിന് 7,500 രൂപ വീതം 20 ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ. തുടര്‍ന്നുള്ള 20 കിലോമീറ്ററിന് പ്രതിദിനം 500 രൂപ നിരക്കില്‍ വാടക ഉയരും. 200 കിലോമീറ്റര്‍ ഒരുദിവസം ഓടിയാല്‍ 20 ദിവസത്തേക്ക് രണ്ട് ലക്ഷം രൂപ സ്കൂള്‍ അധികൃതര്‍ വാടകയായി നല്‍കണം.
ദിവസം നാല് ട്രിപ്പ് വരെ പോകും. ഒരു ട്രിപ്പില്‍ കുറഞ്ഞത് 40 കുട്ടികള്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് പുറമേ സ്കൂൾ ജീവനക്കാര്‍ക്കും ബസിൽ കയറാം.
സ്കൂളുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്കു സൂപ്പര്‍ ക്ലാസ് എസി ബസുകളും കെഎസ്ആര്‍ടിസി അനുവദിക്കും. സ്കൂളുകള്‍ ഒരു മാസത്തെ തുക മുന്‍കൂറായി നല്‍കണം. ഓരോ മാസവും അഞ്ചാം തീയതിക്ക് മുമ്പ് തുക നല്‍കിയില്ലെങ്കില്‍ സര്‍വീസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തും. ഡീസല്‍ വില ലിറ്ററിന് 110 രൂപ എന്ന നിരക്കിലാണ് ഇപ്പോഴത്തെ നിരക്ക് നിശ്ചയിച്ചത്. വില 110 ന് മുകളില്‍ പോയാല്‍ നിരക്ക് ഉയര്‍ത്തും.
സ്കൂളുകള്‍ സ്വന്തം ബസില്‍ കുട്ടികളെ കൊണ്ട് വരണമെങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രോട്ടോകോള്‍. ഇതനുസരിച്ച് ഒരു സീറ്റില്‍ ഒരാള്‍ക്ക് മാത്രമാണ് സ്കൂള്‍ ബസുകളില്‍ ഇരിക്കാന്‍ അനുമതി.
എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സ്കൂളുകള്‍ക്ക് വിട്ടുനല്‍കുമ്പോള്‍ അത്തരം നിബന്ധനകള്‍ ഒന്നും ഇല്ലെന്നാണ് ഉത്തരവിൽ വ്യക്തമാകുന്നത്.
കെഎസ്ആര്‍ടിസി സ്കൂള്‍ സര്‍വീസിന് കുറഞ്ഞ വാടക 1.5 ലക്ഷം
12:58 AM Oct 28, 2021 | Deepika.com