തിരുവനന്തപുരം: കൊതുകുശല്യം ഇല്ലാതാക്കാൻ തിരുവനന്തപുരം കോർപറേഷൻ ഗുഡ് ബൈ മൊസ്കിറ്റോ എന്നൊരു പദ്ധതി നടപ്പാക്കി. എന്നിട്ടും കൊതുകുകൾ നഗരത്തിൽത്തന്നെ തുടരുന്നു. കാരണമെന്തെന്നല്ലേ. തിരുവനന്തപുരത്തെ കൊതുകുകൾക്ക് ഇംഗ്ലീഷ് അറിയില്ല.
തിരുവനന്തപുരം കോർപറേഷനിൽ നടന്ന ക്രമക്കേടുകളേക്കുറിച്ച് സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി സംസാരിക്കവേ എം. വിൻസന്റ് ആണ് ഈ കണ്ടു പിടിത്തം നടത്തിയത്.
വീട്ടുകരം തട്ടിപ്പ് ഉൾപ്പെടെ കോർപറേഷനിൽ നടന്ന പുറത്തറിഞ്ഞതും അറിയാത്തതുമായ ക്രമക്കേടുകളുടെ നീണ്ട നിരയാണു വിൻസന്റ് പുറത്തു വിട്ടത്. അഴിമതിയുടെ കാര്യത്തിൽ തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാർക്ക് ഇരട്ടച്ചങ്ക് ആണെന്നാണ് വിൻസന്റിന്റെ പക്ഷം.
തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിക്കു വേണ്ടി മന്ത്രി കെ. രാധാകൃഷ്ണനാണു മറുപടി പറഞ്ഞത്. സൗമ്യനും മൃദുഭാഷിയും സമാധാനപ്രിയനുമായ മന്ത്രി പ്രതിപക്ഷവുമായി വഴക്കിനൊന്നും പോയില്ല. ഇടതുപക്ഷമാണു നഗരസഭ ഭരിക്കുന്നതെങ്കിലും ക്രമക്കേടുകൾ നടന്നില്ലെന്നും വാദിച്ചില്ല. ക്രമക്കേടുകളിൽ ശക്തമായ നടപടി എടുത്തിട്ടുണ്ടെന്നാണു മന്ത്രിയുടെ പക്ഷം. നാലു ജീവനക്കാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പതിമൂന്നു പേരെ സസ്പെൻഡ് ചെയ്തു. ഒരു നികുതിദായകനും പണം നഷ്ടപ്പെടില്ലെന്ന് നിയസഭയ്ക്ക് ഉറപ്പും നൽകി.
മന്ത്രിക്കു യുഡിഎഫുകാരോട് ഒരു അഭ്യർഥനയുണ്ടായിരുന്നു. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാൻ കോടികൾ മുടക്കി തയാറെടുത്ത ബിജെപിക്കാർ പരാജയപ്പെട്ടതിനെ തുടർന്ന് കോർപറേഷൻ ഭരണം അട്ടിമറിക്കാൻ തയാറെടുത്തു നടക്കുകയാണ്. യുഡിഎഫുകാർ അവർക്കു കരുത്തു പകരരുത്. ചെറുപ്പക്കാരിയായ മേയർ രാജ്യത്തിനു തന്നെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.
കണ്ടെത്തിയ തട്ടിപ്പുകളെക്കുറിച്ചു മാത്രമാണു തങ്ങൾ പറയുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്. കുറേ സ്ത്രീജീവനക്കാരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പാർട്ടി അനുഭാവികളായ യൂണിയൻ നേതാക്കളെല്ലാം പുറത്തു നടക്കുന്നു.
അഴിമതിക്കഥകൾ ഒന്നൊന്നായി സതീശൻ പറയാൻ തുടങ്ങിയതോടെ ഭരണപക്ഷത്തുള്ള രണ്ടു മുൻമേയർമാർ ഇടപെടാൻ ശ്രമിച്ചു തുടങ്ങി. ഒരാൾ മന്ത്രി വി. ശിവൻകുട്ടി. മറ്റേയാൾ വി.കെ. പ്രശാന്ത്. എന്നാൽ സതീശൻ അവർക്കു വഴങ്ങിക്കൊടുത്തില്ല. അതുകൊണ്ടു തന്നെ അവർക്ക് ഒന്നും പറയാനും സാധിച്ചില്ല.
ഒടുവിൽ തലസ്ഥാനവാസിയായ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനു വേണ്ടി സതീശൻ വഴങ്ങി. പ്രതിപക്ഷ നേതാവ് അവാസ്തവമായ കാര്യങ്ങൾ പറയുന്നു എന്ന് ആരോപിച്ച കടകംപള്ളി ഒരു പ്രസംഗത്തിനു തന്നെ കച്ചകെട്ടിയിറങ്ങിയതോടെ സതീശൻ പ്രസംഗം തുടർന്നു.
താൻ പറഞ്ഞതെന്തെങ്കിലും അവാസ്തവമാണെന്നു തെളിയിക്കാൻ ഭരണപക്ഷത്തെ സതീശൻ വെല്ലുവിളിച്ചു. കോർപറേഷനിലെ കൊള്ളക്കാർക്കു വേണ്ടി ഭരണപക്ഷം വക്കാലത്ത് എടുക്കരുതെന്നു സതീശൻ പറഞ്ഞു.
സാബു ജോണ്
നഗരസഭ ഗുഡ്ബൈ പറഞ്ഞിട്ടും കൊതുകു പറന്നു നടക്കുന്നു
12:58 AM Oct 28, 2021 | Deepika.com