കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റ് കീഴടങ്ങി. സിപിഐ മാവോയിസ്റ്റ് കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റ് പുൽപ്പള്ളി അമരക്കുനി പണിക്കപ്പറമ്പിൽ ലിജേഷ് എന്ന രാമുവാണ് (37) തിങ്കളാഴ്ച രാത്രി പത്തിനു ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ മുമ്പാകെ ആയുധങ്ങളില്ലാതെ കീഴടങ്ങിയത്.
2018ൽ സംസ്ഥാന സർക്കാർ കീഴടങ്ങൽ-പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് ഒരു മാവോവാദി കീഴടങ്ങുന്നത്. മാവോയിസ്റ്റ് സിദ്ധാന്തത്തിന്റെ നിഷ്ഫലത ബോധ്യപ്പെട്ട ലിജേഷ് സ്വമനസാലെയാണ് കീഴടങ്ങിയതെന്നു ജില്ലാ പോലീസ് ഓഫീസിൽ വാർത്താസമ്മേളനത്തിൽ ഉത്തര മേഖലാ ഐജി അശോക് യാദവ് അറിയിച്ചു.
മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ചു മുഖ്യധാരയിലെത്താൻ തീരുമാനിച്ച ലിജേഷിനെ കേരള പോലീസ് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ലിജേഷിനെ ഐജിയും ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാറും മാധ്യമങ്ങൾക്കു പരിചയപ്പെടുത്തി.
ലിജേഷിന്റെ കീഴടങ്ങലിനെ വലിയ നേട്ടമായാണ് കേരള പോലീസ് കാണുന്നതെന്ന് ഐജി പറഞ്ഞു. ജില്ലാ കളക്ടർ ഉൾപ്പെടുന്ന സ്ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിധേയമായി രണ്ടു മാസത്തിനകം ലിജേഷിനുള്ള പുനരധിവാസ പാക്കേജിൽ തീരുമാനമുണ്ടാകും.
ലിജേഷിന്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷ പോലീസ് ഉറപ്പുവരുത്തും. മാവോയിസ്റ്റ് ആക്ഷനുകളുമായി ബന്ധപ്പെട്ടു ലിജേഷിനെതിരേ സംസ്ഥാനത്തു കേസുകൾ ഉണ്ടെന്നും ഐജി പറഞ്ഞു.
പുൽപ്പള്ളിയിൽനിന്നു പതിറ്റാണ്ടുകൾക്കു മുമ്പു കർണാടകയിലേക്ക് ഇഞ്ചിപ്പണിക്കുപോയ നിർധന കുടുംബത്തിലെ അംഗമാണ് നാലാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ലിജേഷ്. ബാലനായിരിക്കെ കർണാടകയിലെത്തിയ ലിജേഷ് ഏഴു വർഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്. ഭാര്യയും മാവോയിസ്റ്റാണ്. ഇവർ കീഴടങ്ങിയിട്ടില്ല.
വയനാട്ടിൽ മാവോയിസ്റ്റ് കീഴടങ്ങി
02:05 AM Oct 27, 2021 | Deepika.com