കണ്ണൂർ: തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുഖ്യവാഗ്ദാനമായിരുന്ന കർഷക പെൻഷൻ പദ്ധതി അട്ടിമറി ഭീഷണിയിൽ. ഇതേത്തുടർന്ന് പദ്ധതിയുടെ നിർവഹണച്ചുമതലയുള്ള കർഷക ക്ഷേമനിധി ബോർഡ് അംഗങ്ങൾ കൃഷിമന്ത്രിയെ അതൃപ്തി അറിയിച്ചു.
സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ബോർഡിലെ ഉദ്യോഗസ്ഥലോബി പദ്ധതി വൈകിക്കുന്നതായാണ് കർഷക ക്ഷേമനിധി ബോർഡിലെ രാഷ്ട്രീയപ്രതിനിധികളുടെ ആക്ഷേ പം. പദ്ധതിക്കായി തൃശൂർ ആസ്ഥാനമായി ഹെഡ് ഓഫീസും കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രമായി റീജണൽ ഓഫീസും തുടങ്ങിയിട്ട് മാസങ്ങളായി. ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
ജില്ലാതലങ്ങളിൽ ഓഫീസ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നിട്ടും പെൻഷൻ പദ്ധതി "സോഫ്റ്റ്വേറി'ൽ കുരുങ്ങിക്കിടക്കുകയാണ്. ഇതാണ് പദ്ധതി അട്ടിമറിക്കപ്പെടുമോയെന്നു കർഷകർ ആശങ്കപ്പെടാനുള്ള കാരണം.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തെരഞ്ഞെടുപ്പിനു മുന്പാണ് കർഷക പെൻഷൻ പ്രഖ്യാപിച്ചത്. കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന ഈ പദ്ധതി മന്ത്രിസഭ അംഗീകരിക്കുകയും മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 22 പേരെ ഉൾപ്പെടുത്തി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും ചെയ്തു.
ചെയർമാൻ, സിഇഒ, ജോയിന്റ് സിഇഒ, കൃഷി-മൃഗസംരക്ഷണ സെക്രട്ടറിമാർ, ധനകാര്യ ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങിയ എട്ടുപേരും ഭരണപക്ഷ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളും പ്രതിപക്ഷത്തുനിന്ന് കോൺഗ്രസ് പ്രതിനിധിയും ഉൾപ്പെടെയാണ് 22 പേർ.
ഇടതുപക്ഷ സർക്കാരിന് തുടർഭരണം ലഭിക്കാൻ കാരണമായതിൽ ഒരു ഘടകം സർക്കാരിന്റെ കർഷക പെൻഷൻ പദ്ധതിയായിരുന്നു. പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ അധികാരത്തിലെത്തിയപ്പോഴും കർഷക പെൻഷൻ പദ്ധിയുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു തീരുമാനം. പദ്ധതിയിൽ ജൂലൈ 22 മുതൽ അപേക്ഷിച്ചു തുടങ്ങാമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും തീരുമാനമായില്ല.
സുരക്ഷാപരിശോധന തുടരുന്നു
കർഷക പെൻഷൻ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള നടപടികൾ തുടരുകയാണെന്നാണ് സർക്കാരിന്റെ വിശദീകരണം. രജിസ്ട്രേഷൻ അടക്കമുള്ള പണമിടപാടുകൾ ഓൺലൈനായി വെബ്സൈറ്റ് മുഖേനയാണ് നടത്തേണ്ടത്. അതിനാൽ സൈറ്റിന്റെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണ്. കർഷക രജിസ്ട്രേഷനുള്ള സോഫ്റ്റ്വേറിന്റെ സുരക്ഷാപരിശോധന ഇനിയും പൂർത്തിയായിട്ടില്ല.
സോഫ്റ്റ്വേർ ആമസോൺ സെർവർ ഉപയോഗിച്ച് സർക്കാരിന്റെ അധീനതയിലുള്ള സി-ഡിറ്റായിരുന്നു തയാറാക്കിയിരുന്നത്. രജിസ്ട്രേഷൻ ആരംഭിക്കാൻ തയാറെടുക്കുന്നതിനിടെയാണ് സോഫ്റ്റ്വേറിന് സുരക്ഷാ ഓഡിറ്റ് വേണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ആമസോൺ സെർവർ ഒഴിവാക്കി സ്റ്റേറ്റ് ഡേറ്റാ സെർവർ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
കേന്ദ്രസ്ഥാപനമായ സി ഡാക്കിന്റെ നേതൃത്വത്തിൽ ഓഡിറ്റ് പൂർത്തിയാക്കിയാലുടൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഈ നടപടികൾ എന്നു പൂർത്തിയാകുമെന്ന് പറയാൻ അധികൃതർക്കു നിശ്ചയമില്ല.
റെനീഷ് മാത്യു
അട്ടിമറിഭീഷണിയിൽ കർഷക പെൻഷൻ പദ്ധതി
02:05 AM Oct 27, 2021 | Deepika.com