തിരുവനന്തപുരം: എംജി സർവകലാശാലയിൽ എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയായ വനിതാ ദളിത് നേതാവിനെ എസ്എഫ്ഐക്കാർ ആക്രമിച്ച സംഭവവത്തിൽ സർക്കാർ കൃത്യമായ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളവും വാക്കൗട്ടും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് വിഷയം സബ്മിഷനായി ഉന്നയിച്ചത്. അക്രമ സംഭവം ആയതിനാൽ മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആണെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെയാണു മറുപടി പറയാൻ ചുമതലപ്പെടുത്തിയത്.
വിദ്യാർഥി സംഘടനകൾക്കു കാമ്പസുകളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ എടുത്ത നടപടികൾ മന്ത്രി വിശദീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായാൽ നടപടി സ്വീകരിക്കാൻ സ്ഥാപന മേധാവികൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി, എഐഎസ്എഫ് വനിതാ നേതാവിനെതിരേയുള്ള അക്രമത്തിലേക്കു കടന്നില്ല. ഇതു പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
ദളിത് പെണ്‍കുട്ടിയെ ആക്രമിച്ച സംഭവമാണു താൻ ഉന്നയിച്ചതെന്നും അതിനു മറുപടി ഇല്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സ്വന്തം പാർട്ടിക്കാരിയെയാണ് ആക്രമിച്ചതെങ്കിലും സിപിഐ എംഎൽഎമാർ നിശബ്ദരായി ഇരുന്നതേയുള്ളൂ. സിപിഐ മന്ത്രിമാരിൽ ജെ. ചിഞ്ചുറാണി സഭയിൽ ഉണ്ടായിരുന്നെങ്കിലും മിണ്ടിയില്ല. മറ്റു സിപിഐ മന്ത്രിമാർ സഭയിലുണ്ടായില്ല.
സിപിഐ പ്രതിനിധിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് ഈ സമയം സഭ നിയന്ത്രിച്ചിരുന്നത്.
മന്ത്രി ബിന്ദുവിന്റെ മറുപടി അപര്യാപ്തമെന്നു സതീശൻ ചൂണ്ടിക്കാട്ടിയപ്പോൾ, വിഷയത്തിനു മന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ പ്രതികരണം. അതോടെ പ്രതിപക്ഷഅംഗങ്ങൾ ബഹളമുണ്ടാക്കി. എങ്ങനെ മറുപടി പറയണമെന്നു തീരുമാനിക്കേണ്ടതു മന്ത്രിയാണെന്നു ഡെപ്യൂട്ടി സ്പീക്കർ വിശദീകരിക്കുകയും പ്രതിപക്ഷ നേതാവിനു മൈക്ക് നിഷേധിക്കുകയും ചെയ്തതോടെ പ്രതിപക്ഷാംഗങ്ങൾ ക്ഷുഭിതരായി.
പ്രതിപക്ഷ നേതാവിനു മൈക്ക് നൽകാമെന്നും എല്ലാവരും സീറ്റിലേക്കു മടങ്ങണമെന്നുമായി ഡെപ്യൂട്ടി സ്പീക്കർ.
നിയമസഭയുടെ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണ് ഇതെന്നും ഇതു സഭയ്ക്കു യോജിച്ചതല്ലെന്നും സതീശൻ പറഞ്ഞു.
പെണ്‍കുട്ടിയെ ആക്രമിച്ചതിനെക്കുറിച്ചു മന്ത്രി ഒന്നും പറയുന്നില്ല. ഇതിൽ പ്രതിഷേധിച്ചു വാക്കൗട്ട് നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എഐഎസ്എഫ് നേതാവായ പെണ്‍കുട്ടിയോട് എസ്എഫ്ഐക്കാർ ചെയ്ത ക്രൂരകൃത്യങ്ങൾ പുറത്തു പറയാനാവില്ല.
പ്രതികളെക്കുറിച്ചും അവർക്കെതിരേ കൊച്ചിയിൽ എത്ര കേസ് ഉണ്ടെന്നും മുഖ്യമന്ത്രി അന്വേഷിക്കണം. വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരേ പെണ്‍കുട്ടി പരാതി നൽകിയെന്നും സതീശൻ ആരോപിച്ചു. എന്നാൽ, ഇങ്ങനെയൊരാൾ തന്റെ സ്റ്റാഫിൽ ഇല്ലെന്നു മന്ത്രി ബിന്ദു പറഞ്ഞു.
എഐഎസ്എഫ് വനിതാ നേതാവിന് എസ്എഫ്ഐ മർദനം ; സർക്കാർ മറുപടി നൽകാത്തതിൽ പ്രതിപക്ഷ ബഹളം, വാക്കൗട്ട്
02:05 AM Oct 27, 2021 | Deepika.com