കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ പ്രത്യേക അന്വേഷണസംഘം ഡിജിപി അനില്‍കാന്തിന്റെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്, അന്വേഷണ ഉദ്യോഗസ്ഥന് എം.ജെ. സോജന് എന്നിവരുടെ നേതൃത്വത്തില്‍ ഡിജിപിയെ സന്ദര്‍ശിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
പോലീസ് മേധാവിയായ അനില്‍കാന്ത് ചുമതലയേറ്റശേഷം മോന്സന് മാവുങ്കല്‍ പോലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ കണ്ടിരുന്നു. പ്രവാസി മലയാളി ഫെഡറേഷന് ഭാരവാഹികള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. ഫെഡറേഷന് ഭാരവാഹികള്‍ എന്ന നിലയ്ക്കാണ് കാണാന്‍ അനുമതി നല്‍കിയതെന്നു ഡിജിപി മൊഴി നല്കി.
മോൻസന് ഉള്‍പ്പെടെ ആറു പേരുടെ സംഘമാണു ഡിജിപിയെ അന്നു സന്ദര്‍ശിച്ചത്. ഈ കൂടിക്കാഴ്ചയ്ക്കിടെ മോന്സന് ഡിജിപിക്ക് ഉപഹാരവും നല്‍കിയിരുന്നു. ഇതിന്റെ ചിത്രം പകര്‍ത്തുമ്പോള്‍ മറ്റുള്ളവര്‍ ഒപ്പമുണ്ടായിരുന്നെങ്കിലും അവരെ വെട്ടിമാറ്റി മോന്‍സനും ഡിജിപിയും മാത്രമുള്ള ചിത്രമാണ് മോന്സന് പ്രചരിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.
കേസില്‍ കഴിഞ്ഞ ദിവസം മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം, ഐജി ലക്ഷ്മണ എന്നിവരില്‍നിന്നു ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
അതിനിടെ, പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടനിലക്കാരന് സന്തോഷ് എളമക്കരയെ കബളിപ്പിച്ച കേസില്‍ മോന്‍സനെ കലൂരിലെ വാടകവീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. പരാതിക്കാരനായ സന്തോഷിനെ സാക്ഷിയാക്കിയായിരുന്നു തെളിവെടുപ്പ്.
രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്നര വരെ നീണ്ടു. മ്യൂസിയം നിര്‍മിക്കാമെന്ന് വിശ്വസിപ്പിച്ച് പുരാവസ്തുക്കള്‍ കൈക്കലാക്കിയെന്നാണ് കേസ്. ഇങ്ങനെ സ്വന്തമാക്കിയ പുരാവസ്തുക്കള്‍ സന്തോഷ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തേ ഇവരെ ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് എസ്പിയുടെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. സന്തോഷിന് പണം നല്‍കാനുണ്ടെന്നു മോന്സന് മൊഴി നല്‍യിട്ടുണ്ട്.
ഡിജിപിക്കൊപ്പമുള്ള ചിത്രം മോൻസൻ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു; ഡിജിപി അനില്‍കാന്തിന്റെ മൊഴി രേഖപ്പെടുത്തി
12:15 AM Oct 27, 2021 | Deepika.com