കൊച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്നു വീണ്ടും പ്രദര്‍ശനത്തിനായി തുറക്കും. തിങ്കളാഴ്ച മുതല്‍ തിയറ്ററുകള്‍ തുറന്നെങ്കിലും രണ്ടു ദിവസങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണു നടന്നത്.
വിദേശ ചിത്രങ്ങളാണ് ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം റ്റു ഡൈ ആണ് ഇതില്‍ പ്രധാനം. നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനാനുമതി. ദീപാവലി മുതല്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനെത്തും.
മലയാളം സിനിമാ റിലീസിംഗിൽ അനിശ്ചിതത്വം
മലയാള സിനിമകളുടെ റിലീസിംഗില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസിലേക്കു പോയത് നിര്‍മാതാവ് ആവശ്യപ്പെട്ട തിയറ്ററുകള്‍ തിയറ്റര്‍ ഉടമകള്‍ നല്‍കാത്തതിനാലാണെന്ന് ഇന്നലെ എറണാകുളത്ത് ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
മരക്കാര്‍ റിലീസിന്റെ കാര്യത്തില്‍ തിയറ്റര്‍ ഉടമകള്‍ വാക്കുതെറ്റിച്ചു.
ചിത്രത്തിന് 200 തിയറ്ററുകള്‍ റിലീസിംഗിനു നല്‍കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും അവസാനം 85 എണ്ണം മാത്രമാണു നല്‍കിയത്. ഇതോടെ തിയറ്ററുടമകളില്നിന്നു വാങ്ങിയ പണം തിരികെ നല്കാന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തയാറായി. തുടര്‍ന്ന് സിനിമ ഒടിടിയിലേക്കു മാറ്റി.
വെള്ളിയാഴ്ച മലയാള സിനിമകള്‍ റിലീസ് ചെയ്യുമെന്ന് പറയാനാകില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള പ്രസിഡന്റ് കെ. വിജയകുമാര്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് സിയാദ് കോക്കര്‍ എന്നിവര്‍ യോഗത്തിനുശേഷം അറിയിച്ചു.
തിയറ്ററുകള്‍ക്കു സിനിമ നല്കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന ഫിലിം ചേംബര്‍ മീറ്റിംഗില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കും. ഫിലിം ചേംബറിനെ മറികടന്ന് ഉടമകള്‍ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു.
മരക്കാര്‍ സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നതായും നിര്‍മാതാവിനു നഷ്ടം വരുത്തുന്ന അവസ്ഥ ഉണ്ടാകരുതെന്നും ഇരുവരും വ്യക്തമാക്കി.
സിനിമകള്‍ ഇന്നുമുതല്‍ പ്രദര്‍ശനത്തിന്
12:15 AM Oct 27, 2021 | Deepika.com