ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ തമിഴ്നാട് അനുമതി നൽകിയിട്ടും ഡീൻ കുര്യാക്കോസ് എംപിയെ കേരള പോലീസ് തടഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുത്ത സാഹചര്യത്തിൽ അണക്കെട്ടിലെ നിലവിലെ അവസ്ഥ നേരിൽ കാണുന്നതിനായാണ് ഡീൻ കുര്യാക്കോസ് ഇന്നലെ ഉച്ചകഴിഞ്ഞ് അണക്കെട്ട് സന്ദർശിക്കുന്നതിനായി വള്ളക്കടവ് വഴി എത്തിയത്.
ഇവിടെ എത്തിയപ്പോൾ മൂല്ലപ്പെരിയാർ സിഐയുടെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന പോലീസ് സംഘം സ്പിൽവേയ്ക്ക് താഴെ എംപിയെ തടയുകയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട ചുമതലയുള്ളവരുടെ അനുവാദത്തോടെയാണ് അണകെട്ട് സന്ദർശിക്കുന്നതിനായി പുറപ്പെട്ടതെന്ന് എംപി പറഞ്ഞു.
എന്നാൽ ഡാമിന്റെ സുരക്ഷാ ചുമതല മാത്രമുള്ള കേരള പോലീസ് തന്നെ തടഞ്ഞതിന്റെ ഉദ്ദേശ്യം എന്താണെന്ന് മനസിലാകുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. അണക്കെട്ട് സന്ദർശിക്കണമെങ്കിൽ ജില്ലാ കളക്ടറുടെ അനുമതിയാണ് വേണ്ടതെന്നു പോലീസ് പറഞ്ഞതോടെ കളക്ടറെ ബന്ധപ്പെട്ടു. തിരികെ വിളിക്കാമെന്ന് പറഞ്ഞ ജില്ലാ കളക്ടർ തിരികെ വിളിച്ചില്ലെന്നു മാത്രമല്ല പിന്നീട് ഫോണ് എടുക്കാൻ തയാറായില്ല. ചീഫ് സെക്രട്ടറിയെ വിളിച്ചെങ്കിലും അദ്ദേഹവും ഫോണ് എടുക്കാൻ തയാറായില്ലെന്ന് എംപി ആരോപിച്ചു.
തന്നെ തടയുന്നതിനായി കേരള പോലീസ് കാട്ടിയ ഉത്സാഹം ആരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണെന്ന് ബന്ധപ്പെട്ടവർ മറുപടി പറയണമെന്നും ഡീൻ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ ഡീൻ കുര്യാക്കോസ് എംപിയെ പോലീസ് തടഞ്ഞു
12:15 AM Oct 27, 2021 | Deepika.com