കൊച്ചി: ഓര്‍ത്തഡോക്സ് -യാക്കോബായ സഭാ തര്‍ക്കത്തിൽ അവസാന നടപടിയെന്ന നിലയിൽ മാത്രമേ ദേവാലയങ്ങളിലേക്കു പോലീസിനെ അയയ്ക്കൂവെന്നു ഹൈക്കോടതി.
കോടതി വിശ്വാസങ്ങള്‍ക്കെതിരല്ല. ദേവാലയങ്ങള്‍ അടച്ചിടരുതെന്നാണു കെ.എസ്. വര്‍ഗീസ് കേസിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്. ഈ ഉത്തരവാണു സഭാതർക്ക കേസുകളില്‍ ബാധകമെന്നും ഹൈക്കോടതി പറഞ്ഞു.
നിയമപോരാട്ടം നീട്ടിക്കൊണ്ടുപോകാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ പ്രശ്നത്തില്‍ ഒത്തുതീര്പ്പുണ്ടാക്കാനാണു കോടതിയുടെ ആഗ്രഹം. കോടതിയുടെ മധ്യസ്ഥത വേണമെന്നു കേസിലെ കക്ഷികളില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കക്ഷികള്‍ സ്വന്തം നിലയില്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കണം.
തര്‍ക്കത്തിലുള്ള ഒരുവിഭാഗം ഒക്ടോബര്‍ 15നു യോഗം ചേര്‍ന്നതായി അറിയുന്നു. ഇതിന്റെ വിവരങ്ങള്‍ കോടതിയില്‍ അറിയിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സഭാക്കേസിലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വിവിധ പള്ളികളില്‍ പ്രാര്‍ഥനയും മതപരമായ ചടങ്ങും നടത്താന്‍ പോലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജികളിലാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇക്കാര്യങ്ങൾ പറഞ്ഞത്.
സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍നിന്നു തന്നെ പിന്തിരിപ്പിക്കാന് ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്തു സംഭവിച്ചാലും പിന്മാറില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വാക്കാല്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. മുമ്പ് ഈ കേസുകള്‍ കേള്‍ക്കുന്ന ജഡ്ജിക്കെതിരേ വ്യക്തിപരമായ പരാമര്‍ശം ഉയര്‍ന്നപ്പോള്‍ അദ്ദേഹം പിന്മാറിയിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. കക്ഷികളുടെ വിശദമായ വാദത്തിനായി ഹര്‍ജികള്‍ നവംബര്‍ പത്തിലേക്കു മാറ്റി.
സഭാതര്‍ക്ക കേസ്: ദേവാലയങ്ങളിലേക്കു പോലീസിനെ അയയ്ക്കുന്നത് അവസാന നടപടി
12:15 AM Oct 27, 2021 | Deepika.com