കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ-പുനരധിവാസ പദ്ധതിയിൽ മുഖ്യധാരയിലെത്തുന്ന മാവോവാദികൾക്കു ലഭിക്കുന്നതു അഞ്ചുലക്ഷം രൂപ വരെ. അർഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നൽകും.
സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയംതൊഴിലിനും മറ്റും വായ്പയെടുക്കാൻ അവസരം ഉണ്ടാകും. കീഴടങ്ങുന്ന വ്യക്തിക്കു അഭിരുചിക്കനുസരിച്ചു തൊഴിൽ പരിശീലനം നൽകും.
മറ്റു തൊഴിലുകളിൽ ഏർപ്പെടാത്തപക്ഷം മൂന്നുവർഷം വരെ പരിശീലനകാലത്തു മാസം 10,000 രൂപ വരെ അനുവദിക്കും. ആയുധങ്ങൾ ഹാജരാക്കിയാൽ 35,000 രൂപ പാരിതോഷികം നൽകും.
വീട്, വിദ്യാഭ്യാസച്ചെലവിനു പ്രതിവർഷം 15,000 രൂപ വരെയും നിയമപ്രകാരമുള്ള വിവാഹത്തിനു കാൽ ലക്ഷം രൂപ വരെയും അനുവദിക്കും. നിയമ പിന്തുണ, കേസുകളുടെ അതിവേഗ കോടതികൾ മുഖേനയുള്ള തീർപ്പ് എന്നിവയും പദ്ധതി വാഗ്ദാനങ്ങളാണ്.
ലഘുവായ കുറ്റകൃത്യങ്ങൾക്കുള്ള കേസുകളിൽ മാത്രം ഉൾപ്പെട്ടവരാണ് കബനിദളത്തിലെ മാവോയിസ്റ്റ്കളിൽ പലരുമെന്നാണ് പോലീസ് പറയുന്നത്. പദ്ധതി ഉപയോഗപ്പെടുത്തി പൊതുജീവിതത്തിലേക്കു തിരിച്ചുവരാൻ ഇവർക്കു കഴിയും.
എന്നാൽ ദളത്തിന്റെ നേതൃനിരയിലുള്ള ചിലർ വലിയ കുറ്റകൃത്യങ്ങൾ നടത്തിയവരാണ്. നേതൃനിരയിലുള്ളവരോടുള്ള ഭയമാണ് മാവോയിസ്റ്റ് ദളങ്ങളിലെ കീഴ്ത്തട്ടിലുള്ളവർ കീഴടങ്ങുന്നതിനു മുഖ്യ തടസമെന്നാണ് പോലീസ് അനുമാനം.
കീഴടങ്ങുന്ന മാവോയിസ്റ്റിനു ലഭിക്കുന്നത് അഞ്ചു ലക്ഷം രൂപ വരെ
12:15 AM Oct 27, 2021 | Deepika.com