തിരുവനന്തപുരം: നാല് ക്ഷേമനിധികളുടെ വരുമാന സ്രോതസ് ഉയർത്തുന്നതാനുള്ള വ്യവസ്ഥകൾ ഉൾപ്പെട്ട ബില്ലുകൾ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
2021 ലെ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി(ഭേദഗതി) ബിൽ, 2021 ലെ കേരള കർഷക തൊഴിലാളി (ഭേദഗതി) ബിൽ, 2021 ലെ കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, 2021 ലെ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നീ ബില്ലുകളാണ് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
കർഷക തൊഴിലാളി ക്ഷേമനിധിയിൽ തൊഴിലാളികളുടെ അംശാദായം പ്രതിമാസം അഞ്ച് രൂപയിൽ നിന്ന് 20 രൂപയായി ഉയർത്തി. ഭൂഉടമകൾ 20 മുതൽ 40 ആർ വരെ വിസ്തൃതിയുള്ള ഭൂമിക്ക് ഓരോ ആറിനും 50 പൈസ നിരക്കിൽ അംശാദായം നൽകണം.
40 ആർ ൽ കൂടുതൽ കൈവശമുള്ളവർ മുഴുവൻ ഭൂമിക്കും ഓരോ ആറിനും പ്രതിവർഷം ഒരു രൂപ അംശാദായം നൽകണം. തൊഴിലാളി വിഹിതത്തിന്റെ 25 ശതമാനം പരമാവധി അഞ്ച് രൂപ വരെ സർക്കാർ ഗ്രാന്റ് നൽകും.
കശുവണ്ടി ഫാക്ടറി തൊഴിലാളികൾ തൊഴിൽ എടുക്കുന്ന ഓരോ ദിവസത്തിനും ഉടമയും തൊഴിലാളിയും ഒരു രൂപ വീതം ക്ഷേമനിധിയിലേക്ക് അംശാദായം നൽകണമെന്നതാണ് നിലവിലെ നിയമം.
ഇത് രണ്ടു രൂപയാക്കി ഉയർത്തുന്നതാണ് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബില്ലിലെ പ്രധാന ഭേദഗതി. തൊഴിലാളി വിഹിതത്തിന്റെ പകുതി തുക സർക്കാർ ഗ്രാന്റായി നൽകും.തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ പ്രതിമാസം 50 രൂപ അംശാദായം നൽകണമെന്ന് ബില്ലിൽ ഭേദഗതി ചെയ്യുന്നു. തൊഴിലുടമ ഓരോ തൊഴിലാളിക്കും അടയ്ക്കുന്ന അഞ്ച് രൂപ അംശാദായം 25 രൂപയായി ഉയർത്തി.
നാല് ക്ഷേമനിധികളുടെ വരുമാന സ്രോതസ് ഉയർത്താനുള്ള ബിൽ സബ്ജക്ട് കമ്മിറ്റിക്ക്
12:14 AM Oct 27, 2021 | Deepika.com