തിരുവനന്തപുരം: ദത്തു വിവാദത്തിൽ അമ്മയ്ക്കൊപ്പം നിന്ന് സർക്കാരിനും സിപിഎമ്മിനുമെതിരേ കെ.കെ. രമ കത്തിക്കയറിയപ്പോൾ ഭരണപക്ഷം അസ്വസ്ഥരായി തുടങ്ങി. സമയപരിധി കടന്നപ്പോൾ രമയുടെ പ്രസംഗത്തിനു സ്പീക്കർ എം.ബി. രാജേഷ് പൂട്ടിട്ടതോടെ പ്രതിപക്ഷ പ്രതിഷേധവും പരിധി വിട്ടു. ഈ നിയമസഭയിൽ ഇതാദ്യമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഒടുവിൽ പ്രതിപക്ഷ വാക്കൗട്ടിലാണ് പ്രതിഷേധം എത്തിച്ചേർന്നത്.
ദത്തു വിഷയത്തിൽ സിപിഎമ്മുകാരിയായ യുവതിക്കു നീതി നിഷേധിച്ചതാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽ എഐഎസ്എഫുകാരിക്കു നേരെ നടന്ന ആക്രമണത്തേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്നീട് സബ്മിഷൻ അവതരിപ്പിച്ചപ്പോൾ സിപിഎമ്മുകാർക്കും സിപിഐക്കാർക്കും ആകെ അങ്കലാപ്പ്. മന്ത്രിയുടെ മറുപടിയിൽ തൃപ്തി വരാത്ത പ്രതിപക്ഷം വീണ്ടും ഒരിക്കൽ കൂടി സഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. ഒരേ ദിവസം രണ്ടു വാക്കൗട്ട്.
ദത്തു വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി സംസാരിച്ച കെ.കെ. രമയുടെ വാക്കുകൾക്കു നല്ല മൂർച്ചയായിരുന്നു. അപ്പുറത്തിരിക്കുന്നവരെ കുത്തിക്കീറാൻ പോന്ന മൂർച്ച. ഭരണപക്ഷത്തിനു ബഹളം കൂട്ടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
ഈ വിഷയത്തിൽ താൻ തോറ്റു പോയി എന്നാണു ശ്രീമതി ടീച്ചർ പറഞ്ഞതെന്നു ചൂണ്ടിക്കാട്ടി രമ ചോദിച്ചു: ആരാണു ശ്രീമതി ടീച്ചറെ തോൽപിച്ചത്? പോലീസിന്റെയും ഭരണസംവിധാനത്തിന്റെയും നട്ടെല്ലു വളഞ്ഞിരിക്കുന്നു.
സ്വന്തം കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി എന്ന് ഒരു അമ്മ പരാതിപ്പെട്ട് ആറു മാസമായിട്ടും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തില്ല. ഇപ്പോൾ പറയുന്നു സർക്കാർ അമ്മയുടെ കൂടെയാണെന്ന്. എന്നു മുതലാണ് സർക്കാർ അമ്മയുടെ കൂടെയായത്? രമ ചോദിച്ചു.
രമയുടെ പ്രസംഗം പത്തു മിനിറ്റ് ആയപ്പോൾ തന്നെ സ്പീക്കർ എം.ബി. രാജേഷ് ബെല്ലടിച്ചു. രണ്ടു മിനിറ്റ് കൂടി കഴിഞ്ഞതോടെ മന്ത്രിയെ മറുപടിക്കു വിളിച്ചു. ഇതോടെ പ്രതിപക്ഷം ക്ഷുഭിതരായി.
വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതിനു ശേഷം നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധം അവസാനിപ്പിച്ചതാണ്. ആ ധാരണയും തിരുത്തിയായിരുന്നു റോജി എം. ജോണിന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കു കുതിച്ചത്. മുദ്രാവാക്യം വിളിച്ചു കുറച്ചു സമയം നിന്നപ്പോഴേക്കും പ്രതിപക്ഷ നേതാവു തന്നെ അംഗങ്ങളെ മടക്കി വിളിച്ചു.
വാക്കൗട്ട് പ്രസംഗം നടത്തിയ വി.ഡി. സതീശൻ സ്പീക്കറുടെ നടപടിയിലുള്ള പ്രതിഷേധം അറിയിച്ചു. അടിയന്തരപ്രമേയത്തിനു പത്തു മിനിറ്റ് എന്ന് ഒരു തീരുമാനവുമില്ലെന്നു സതീശൻ പറഞ്ഞു. 26 മിനിറ്റ് വരെ പ്രസംഗിച്ച അവസരങ്ങളുണ്ട്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായിട്ടും പ്രത്യേക പരിഗണനയിൽ വിഷയം അവതരിപ്പിക്കാൻ അനുവദിക്കുകയായിരുന്നു എന്നു സ്പീക്കർ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ വിശദീകരണത്തിനു ശേഷവും തങ്ങളുടെ പ്രതിഷേധം നിലനിൽക്കുന്നു എന്നു പറഞ്ഞു കൊണ്ടാണു സതീശൻ പ്രസംഗം പുനരാരംഭിച്ചത്.
കടുത്ത ഭാഷയിലായിരുന്നു സതീശന്റെ പ്രസംഗവും. മകളെ അമ്മയിൽ നിന്നു മാറ്റിയ കുറ്റകൃത്യം ചെയ്തവരെയെല്ലാം വെള്ള പൂശിയ നടപടിയാണുണ്ടായതെന്നു സതീശൻ കുറ്റപ്പെടുത്തി.
പാർട്ടി തന്നെ പോലീസ്, പാർട്ടി തന്നെ കോടതി എന്ന നിലപാടാണ്. നിങ്ങൾ എന്തു പുരോഗമന വാദികൾ? നിങ്ങളുടെ നിലപാട് തീവ്രവലതുപക്ഷമാണ്. നിങ്ങൾ യാഥാസ്ഥിതിക പിന്തിരിപ്പന്മാരാണ്.- സതീശൻ ഭരണപക്ഷത്തെ നോക്കി പറഞ്ഞു. ശിശുക്ഷേസമിതി ചെയർമാൻ മുഖ്യമന്ത്രിയാണ്. പാർട്ടി നേതാക്കന്മാർ പങ്കാളികളായ ഗൂഢാലോചനയാണു നടന്നതെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷം കടുത്ത വിമർശനം അഴിച്ചു വിട്ടെങ്കിലും ശിശുക്ഷേമ സമിതിയെയും പോലീസിനെയും എല്ലാം സംരക്ഷിക്കുന്ന മറുപടിയായിരുന്നു മന്ത്രി വീണ ജോർജിന്േറത്. ആ കുട്ടി അനുപമയുടേതു തന്നെയാണെങ്കിൽ കുട്ടിയെ അനുപമയ്ക്കു തന്നെ കിട്ടുമെന്ന ഉറപ്പു മാത്രമാണു മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്.
ദളിതയായ എഐഎസ്എഫ് വനിതാ നേതാവിനെ മർദിച്ച വിഷയം സഭയിലെത്തിച്ചതും പ്രതിപക്ഷ നേതാവാണ്. എസ്എഫ്ഐയുടെ ആക്രമണത്തിനെതിരേ സതീശൻ കത്തിക്കയറിയപ്പോൾ ഭരണപക്ഷത്തെ സിപിഎമ്മുകാർ ചിലപ്പോഴൊക്കെ ബഹളം കൂട്ടി. സിപിഐക്കാർ മിണ്ടാതെ കേട്ടിരുന്നു. സതീശൻ സബ്മിഷൻ അവതരിപ്പിക്കുന്നതിനു മുന്പു തന്നെ ചിഞ്ചുറാണി ഒഴികെയുള്ള സിപിഐ മന്ത്രിമാർ സഭ വിട്ടിരുന്നു.
അക്രമസംഭവത്തേക്കുറിച്ചു മറുപടി പറഞ്ഞത് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ്. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട കാര്യമാണെന്നും മുഖ്യമന്ത്രിക്കാണു താൻ നോട്ടീസ് നൽകിയിരുന്നതെന്നു സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നെങ്കിലും അനങ്ങിയില്ല. സർവകലാശാലയ്ക്കു പരാതിയൊന്നും ലഭിച്ചില്ലെന്നും സെനറ്റ് തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂർവവുമായി നടന്നെന്നും മന്ത്രി പറഞ്ഞതോടെ വീണ്ടും ബഹളമായി.
താൻ ചോദിച്ചതിനല്ല മന്ത്രി മറുപടി പറഞ്ഞതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞപ്പോൾ ചെയറിലുണ്ടായിരുന്ന സിപിഐക്കാരനായ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിസഹായത പ്രകടിപ്പിച്ചു. മന്ത്രി എന്തു മറുപടി പറയണമെന്നു ചെയറിനു നിർദേശിക്കാനാകില്ല. ഇതു നിയമസഭയ്ക്കു യോജിച്ച കാര്യമല്ലെന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് രണ്ടാമതൊരിക്കൽ കൂടി വാക്കൗട്ട് പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ ഭേദഗതി ബില്ലും ക്ഷേമനിധികളിലെ ഭേദഗതി ബില്ലുകളും ഉൾപ്പെടെ ആകെ അഞ്ചു ബില്ലുകളാണ് സഭ പരിഗണിച്ചു പാസാക്കിയത്. ബില്ലിന്റെ പേരു കണ്ടാൽ വലിയ സംഭവമാണെന്നു തോന്നുമെങ്കിലും എല്ലാം നിസാര ഭേദഗതികളാണെന്ന ആമുഖത്തോടെയാണ് മന്ത്രി വി. ശിവൻകുട്ടി ബില്ലുകൾ അവതരിപ്പിച്ചത്. നിസാരഭേദഗതികളാണെങ്കിലും പ്രസംഗത്തിൽ ഗൗരവം വിടാതെ അംഗങ്ങൾ സംസാരിച്ചു വന്നപ്പോൾ രാത്രിയാകുവോളം സമ്മേളനം നീണ്ടു.
സാബു ജോണ്
പിന്നെയും പിന്നെയും വാക്കൗട്ട്
12:14 AM Oct 27, 2021 | Deepika.com