ചിങ്ങവനം( കോട്ടയം): പതിനൊന്നുകാരിയായ മകൾക്കു നേരേയുണ്ടായ പീഡനവിവരം അറിഞ്ഞു മനോനില തെറ്റിയ 34കാരനായ പിതാവ് സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ചു.
സ്വന്തം വീട് താമസയോഗ്യമല്ലാത്തതിനാൽ സമീപത്തുള്ള ഭാര്യവീട്ടിലാണു കുടുംബം താമസിച്ചിരുന്നത്. ഇവിടെ ഞായറാഴ്ച രാത്രി പത്തിനുശേഷം ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ ഇന്നലെ പുലർച്ചെ നാലിനു കാണാതായതോടെ സമീപത്തെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
മാനസികരോഗത്തിനു കുറിച്ചി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നടത്തി വരികയായിരുന്നു. മകൾക്ക് നേരിട്ട ദുരിതത്തിൽ കൂടുതൽ മനോവിഷമത്തിലായിരുന്നുവെന്നു ചിങ്ങവനം പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പലചരക്ക് കടക്കാരനായ കുറിച്ചി സ്വദേശി കുളങ്ങര യോഗിദാസൻ(74) കഴിഞ്ഞ ജൂണ്‍ മുതൽ പെണ്‍കുട്ടിക്ക് മിഠായിയും ബിസ്കറ്റും നൽകി പീഡനത്തിന് ഇരയാക്കിവരികയായിരുന്നു.
ദിവസങ്ങൾക്കു മുൻപ് പെണ്‍കുട്ടിയുടെ പ്രവർത്തനങ്ങളിലെ അസ്വാഭാവികത കണ്ട് സംശയം തോന്നിയ മാതാപിതാക്കളാണ് കുട്ടിയിൽനിന്നും പീഡനവിവരങ്ങൾ ചോദിച്ചറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. അവർ ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പലചരക്കു കടയിൽനിന്നും ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു.
അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിലാണ്. കുട്ടിയുടെ പിതാവ് ജീവനൊടുക്കിയതറിഞ്ഞു ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
മകൾ പീഡനത്തിനിരയായതറിഞ്ഞ് അച്ഛൻ തൂങ്ങിമരിച്ചു
12:44 AM Oct 26, 2021 | Deepika.com