തിരുവനന്തപുരം: കൂട്ടിക്കലിലും കൊക്കയാറിലുമുണ്ടായ അതിതീവ്ര മഴയെക്കുറിച്ചു കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നു റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.
എന്നാൽ, സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ഐബിഎം, എർത്ത് നെറ്റ്വർക്ക്, സ്കൈമെറ്റ് എന്നിവ ഇതു സംബന്ധിച്ചു സൂചന നൽകിയെങ്കിലും കാലാവസ്ഥാ വകുപ്പിനെ അവഗണിച്ചുകൊണ്ടു സർക്കാരിനു മുന്നോട്ടു പോകാൻ കഴിയാത്തതിനാലാണ് ഇക്കാര്യത്തിൽ മുൻകരുതൽ സ്വീകരിക്കാനാകാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, 16നുണ്ടായ അതിതീവ്രമഴയെക്കുറിച്ച് ഐഎംഡി ഒക്ടോബർ 12 ന്റെ ബുള്ളറ്റിന്റെ ആദ്യപേജിൽ തന്നെ മുന്നറിയിപ്പു നൽകിയിരുന്നതായും ഇതു വ്യാഖ്യാനിക്കുന്ന ദുരന്തപ്രതികരണ നിധിയിലെ വിദഗ്ധർക്കു സംഭവിച്ച പാളിച്ചയാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
പ്രളയരക്ഷാപ്രവർത്തനത്തിലെ കാലതാമസം മൂലം നിരവധി ജീവനുകൾ നഷ്ടമാകാൻ ഇടയാക്കിയതിലും മുൻകൂർ അനുമതി ലഭിച്ചിട്ടും രക്ഷാദൗത്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതിലും പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി.
ദുരന്തമുണ്ടായി 21 മണിക്കൂർ കഴിഞ്ഞാണു സർക്കാർ സംവിധാനം എത്തിയതെന്നും ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനാകാതെ പോയതിന്റെ കാരണമിതാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കോണ്ഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാരിന്റെ കൈയിൽ 7,000 കോടി രൂപയോളം കൈയിലുണ്ടായിട്ടും ഒന്നും ചെയ്യാൻ സർക്കാരിനായില്ല. അപ്രതീക്ഷിതമായുണ്ടായ പ്രളയദുരന്തത്തിൽ 55 ജീവനുകളാണ് നഷ്ടപ്പെട്ടത്.
ഉരുൾപൊട്ടിയ വിവരം ലഭിച്ചയുടൻ സർക്കാർ സംവിധാനമാകെ നാട്ടുകാരോടൊപ്പം കൈകോർത്തു രക്ഷാപ്രവർത്തനം നടത്തി. രക്ഷാപ്രവർത്തനത്തിനെത്താൻ സാങ്കേതിക പ്രശ്നങ്ങൾ തടസമായതായും മന്ത്രി കെ.രാജൻ പറഞ്ഞു.
അതിതീവ്രമഴ: കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നില്ലെന്നു റവന്യു മന്ത്രി
12:44 AM Oct 26, 2021 | Deepika.com