തിരുവനന്തപുരം: പ്രളയത്തേക്കുറിച്ചു പറഞ്ഞുവന്നാൽ 2018 ലെ പ്രളയകാലം ഓർക്കാതിരിക്കാൻ ആർക്കും സാധിക്കില്ല. ഇന്നലെ നിയമസഭയിൽ പ്രളയകാലത്തെ ഓർമകൾ കുത്തിയൊഴുകി വന്നപ്പോൾ പ്രളയം ആരുടെ സൃഷ്ടിയെന്ന പഴയ ചോദ്യം വീണ്ടും ഉയർന്നു.
തോട്ടപ്പള്ളി സ്പിൽവേയിലെ കരിമണൽ നീക്കം ചെയ്തത് ഇത്തവണ പ്രളയം വരാതിരിക്കാൻ കാരണമായി എന്നാണു ഭരണപക്ഷത്തുള്ളവരുടെ വാദം. എന്നാൽ അത് അംഗീകരിച്ചു കൊടുക്കാൻ പ്രതിപക്ഷം തയാറല്ല. ഇത്തവണ പ്രോട്ടോക്കോൾ പാലിച്ച് ഡാം തുറന്നതു കൊണ്ട് പ്രളയമായി മാറിയില്ലെന്നാണ് അവർ പറയുന്നത്.
ബില്ലുകളുടെ ചർച്ച കാടു കയറി പോയപ്പോൾ പി.സി. വിഷ്ണുനാഥ് ഇതിൽ കക്ഷി ചേർന്നു. കേരളം വെള്ളത്തിൽ മുങ്ങാതിരുന്നതു കരിമണൽ മാറ്റിയതു കൊണ്ടാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ തൽക്കാലം മനസില്ലെന്നായിരുന്നു വിഷ്ണുനാഥ് പറഞ്ഞത്. എല്ലാ ഡാമുകളും ഒരേ സമയം തുറന്നു വിട്ട് ആളുകളെ മുക്കിക്കൊന്നിട്ടു വർത്തമാനം പറയുന്നതിലായിരുന്നു വിഷ്ണുനാഥിനു രോഷം.
കേരള ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഡാമുകൾ തുറന്നു വിട്ടതാണു പ്രളയത്തിനു കാരണമായതെന്നു കണ്ടെത്തിയെന്നു വിഷ്ണുനാഥ് പറഞ്ഞു.
2018 ൽ പ്രതീക്ഷിച്ചതിലും അധികം മഴ പെയ്തതു മൂലം പ്രളയമുണ്ടായപ്പോൾ ആളുകളെ മുക്കിക്കൊന്നു എന്ന പ്രയോഗം സഭാരേഖയിൽ പോലും ഇടംപിടിക്കാൻ പാടില്ലെന്ന് കെ. ബാബു (നെന്മാറ) ക്രമപ്രശ്നത്തിലൂടെ ശഠിച്ചു.
ഇത്തവണ തങ്ങൾ വേണ്ടത്ര മുൻകരുതലുകളെടുത്തതിനാൽ പ്രളയസാധ്യത ഇല്ലെന്നാണു മന്ത്രിമാർ മാധ്യമങ്ങളോടു പറഞ്ഞതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. അങ്ങനെ പറയുന്പോൾ കഴിഞ്ഞ തവണ മുൻകരുതൽ എടുത്തില്ലെന്നും വ്യാഖ്യാനിക്കാമല്ലോ. ഈ നിലയ്ക്കു വ്യാഖ്യാനിച്ച് 2018 ലെ പ്രളയം മുൻകരുതൽ എടുക്കാത്തതു കൊണ്ട് ഉണ്ടായതാണെന്നു തിരുവഞ്ചൂർ ഉറപ്പിച്ചു.
പന്പ നദിയിലെ ഒന്പത് അണക്കെട്ടുകൾ രാത്രിസമയത്ത് ഒരുമിച്ചു തുറന്നു വിട്ടപ്പോൾ എന്തെങ്കിലും പ്രോട്ടോകോൾ പാലിച്ചായിരുന്നോ എന്നു വിഷ്ണുനാഥ് ചോദിച്ചു. ഡാം തുറന്നതു താൻ അറിഞ്ഞില്ലെന്നായിരുന്നു ബാണാസുര സാഗർ അണക്കെട്ടു തുറന്നതിനേക്കുറിച്ച് അന്നു വയനാട് കളക്ടർ പറഞ്ഞത്. മുക്കിക്കൊന്നതല്ലെങ്കിൽ അന്നു മരിച്ചവർ ആത്മഹത്യ ചെയ്തതാണോ എന്നുവിഷ്ണുനാഥ് ചോദിച്ചു.
തോട്ടപ്പള്ളി പൊഴിയിലും ഹാർബറിലും വലിയഴീക്കലിലും മറ്റും കരിമണൽ ഖനനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് കെ.കെ. രമ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. വ്യവസായമന്ത്രി പി. രാജീവ് ഒരു മയവുമില്ലാതെയാണ് മറുപടി പറഞ്ഞത്. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കി കൂടുതൽ വീതിയിൽ വെള്ളമൊഴുകാൻ അവസരം സൃഷ്ടിക്കണമെന്ന് പ്രതിപക്ഷത്തുള്ളവർ ഉൾപ്പെടെ ആവശ്യപ്പെട്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ പ്രളയമുണ്ടാകാതിരുന്നത് മണൽ നീക്കിയതു കൊണ്ടാണെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.
ബില്ലിന്റെ ചർച്ചയ്ക്കിടയിൽ ഈ വിഷയം ഉയർന്നു വന്നപ്പോൾ രമേശ് ചെന്നിത്തലയാണ് മന്ത്രിയുടെ പരാമർശം വീണ്ടും ചർച്ചയാക്കിയത്. കെ.കെ. രമയ്ക്കു മന്ത്രി നൽകിയ മറുപടി ഞെട്ടിച്ചെന്നു രമേശ് പറഞ്ഞു. മണ്ണു മാറ്റുകയല്ല, ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടുകയാണു വേണ്ടതെന്നും രമേശ് പറഞ്ഞു.
കോവിഡ് കാലത്ത് അന്പതാൾ ഒരുമിച്ചു കൂടിയാൽ പിഴയടിക്കുന്ന സമയത്ത് ആയിരക്കണക്കിനു പോലീസുകാരെ ഇറക്കിയാണ് കരിമണൽ ഖനനം നടത്തിയതെന്നു വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ആലപ്പുഴയുടെ പ്രതിനിധി എച്ച്. സലാമിന് ഈ വാദം അംഗീകരിക്കാനായില്ല. മണൽ നീക്കിയതു കൊണ്ടാണ് ഇത്തവണ വെള്ളപ്പൊക്കം ഒഴിവായതെന്ന വാദത്തിൽ സലാം ഉറച്ചു നിന്നു.
ചോദ്യവും ഉത്തരവും ഇടപെടലുമൊക്കെയായി വിഷ്ണുനാഥിന്റെ പ്രസംഗം നീണ്ടു പോയപ്പോൾ ചെയറിലുണ്ടായിരുന്ന എം. രാജഗോപാലൻ ബെല്ലടിച്ചു. പ്രസംഗം അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പാണത്. 1934 ജൂലൈ 30 ന് അന്നത്തെ നിയമനിർമാണ സഭയായ ശ്രീമൂലം സഭയുടെ അധ്യക്ഷൻ മുഹമ്മദ് ഹബീബുള്ളയാണ് ആദ്യമായി ഈ യന്ത്രം പ്രവർത്തിപ്പിച്ചതെന്നു വിഷ്ണുനാഥ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രേതം ആവേശിക്കരുതെന്നായിരുന്നു വിഷ്ണുനാഥിനു രാജഗോപാലനോടു പറയാനുണ്ടായിരുന്നത്.
കയർ ക്ഷേമനിധിയിൽ ഉദ്യോഗസ്ഥരുടെയും ചെയർമാന്റെയും മറ്റും ചെലവുകൾ നേരിടാനായി തൊഴിലാളികളുടെ അംശാദായം വർധിപ്പിക്കുന്നതിനെതിരേ ആയിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കെ. ബാബുവും പി.സി. വിഷ്ണുനാഥും മഞ്ഞളാംകുഴി അലിയുമെല്ലാം ഈ ആക്ഷേപം ഉയർത്തി. കയർ തൊഴിലാളികൾക്കു റിട്ടയർമെന്റ് ആനുകൂല്യങ്ങളുൾപ്പെടെ നൽകുന്നത് അറിയാമോ എന്നായി പി.പി. ചിത്തരഞ്ജൻ. വല്ലാതെ അഭിമാനിക്കാൻ പറ്റുന്ന ഒന്നും കൊടുക്കുന്നില്ലെന്നായി വിഷ്ണുനാഥ്.
രാവിലെ ശൂന്യവേളയിൽ ദുരന്ത നിവാരണ സംവിധാനത്തിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. സർക്കാർ ചെയ്തതെല്ലാം സമയമെടുത്തു വിശദമായി തന്നെ റവന്യുമന്ത്രി കെ. രാജൻ അവതരിപ്പിച്ചു. ഉരുൾപൊട്ടലുണ്ടായ ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്ന് തിരുവഞ്ചൂർ പറഞ്ഞു.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തീവ്രമായ പ്രചാരണം നടക്കുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. നാലു ജില്ലയിലെ ആളുകൾ ഭീതിയിലാണ്. യുഎന്നുമായി ബന്ധപ്പെട്ട കാനഡയിലെ ഒരു ഏജൻസിയുടെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രചാരണം നടക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി.
സാബു ജോണ്
പ്രളയത്തിൽ മുങ്ങിയതോ മുക്കിക്കൊന്നതോ? ഉത്തരം കിട്ടാത്ത ചോദ്യം
12:44 AM Oct 26, 2021 | Deepika.com