തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശന നടപടികൾ നവംബർ 25 വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. നിലവിലെ പ്രവേശന നടപടിക്രമങ്ങൾ അനുസരിച്ച് ഇന്നു വരെയായിരുന്നു പ്രവേശനത്തിനുള്ള സമയം നിശ്ചയിച്ചിരുന്നത്.
എന്നാൽ പ്രവേശനത്തിനായുള്ള രണ്ട് അലോട്ട്മെന്റുകൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചത്. ഇതിനിടെ രണ്ടാം ഘട്ട അലോട്ട്മെന്റ് നടക്കുന്പോൾ സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതികൾ ഉണ്ടാവുകയും പല വിദ്യാർഥികൾക്കും പ്രവേശനം നേടാൻ കഴിയാതെയുമായി. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവേശന നടപടികൾ ഒരുമാസം കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി ഇന്നലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
തീയതി നീട്ടി നല്‍കിയതിന് സുപ്രീംകോടതിയിൽനിന്നും അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സർക്കാരിന്.
ഐഐടികളിലേക്കും എൻഐടികളിലേക്കുമുള്ള പ്രവേശന നടപടികൾ പൂർത്തിയാകുന്പോൾ നിലവിൽ സംസ്ഥാനത്തെ സർക്കാർ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനം നേടിയ നിരവധി വിദ്യാർഥികൾ അങ്ങോട്ടു മാറാൻ സാധ്യതയുണ്ട്. ആ സീറ്റുകളിലേക്കും വിദ്യാർഥികൾക്ക് പ്രവേശനത്തിന് അവസരം ലഭിക്കുന്നതിനുകൂടിയാണ് ഒരു മാസം കൂടി സംസ്ഥാനത്തെ പ്രവേശന നടപടികൾ ദീർഘിപ്പിച്ചത്.
സാധാരണയായി എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ച്ചർ കോഴ്സുകളിലേക്ക് മൂന്ന് അലോട്ട്മെന്റുകളാണ് നടത്തുന്നത്. ഇത്തവണയും അത്തരത്തിൽ മൂന്നു അലോട്ടമെന്റുകളും മോപ് അപ് കൗണ്‍സലിംഗും നടത്തി നവംബർ 25 നുള്ളിൽ പ്രവേശന നടപടി പൂർത്തിയാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
എൻജിനിയറിംഗ് പ്രവേശന നടപടി നവംബർ 25 വരെ നീട്ടി
01:24 AM Oct 25, 2021 | Deepika.com