കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ എഐഎസ്എഫ്- എസ്എഫ്ഐ സംഘർഷം വിദ്യാർഥിതലത്തിൽ പരിഹരിക്കാൻ സിപിഎം ശ്രമിക്കുന്പോൾ, ഇടതുമുന്നണിയിൽ വിഷയം അവതരിപ്പിക്കാൻ സിപിഐ. വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നത്തിൽ ഇടപെടില്ലെന്നും വിദ്യാർഥി സംഘടനകൾ തമ്മിൽ പ്രശ്നം പറഞ്ഞു തീർക്കുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസൽ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ, വിദ്യാർഥി സംഘടനകൾ തമ്മിലുള്ള പ്രശ്നത്തിൽ ആവശ്യമായ ഘട്ടത്തിൽ ഇടപെടുമെന്നും വിഷയം ജില്ലാ എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം എംജി യൂണിവേഴ്സിറ്റിയിലെ സിൻഡിക്കറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവർത്തകരെ മർദിച്ചതും വനിതാ നേതാവിനെ അപകീർത്തിപരമായി ആക്ഷേപിച്ചതുമാണ് ഇടതു വിദ്യാർഥി സംഘടനകൾ തമ്മിലുള്ള തുറന്ന പോരിലേക്കു നയിച്ചത്. ഇതു മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയായതോടെ സിപിഎം- സിപിഐ സംസ്ഥാന നേതൃത്വം മുൻകൈയെടുത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം അണിയറയിൽ നടന്നിരുന്നു.
എസ്എഫ്ഐയും എഐഎസ്എഫും പരസ്പരം പരാതി നൽകിയെങ്കിലും പോലീസിനു മുന്പാകെ മൊഴി നൽകാനെത്താൻ ഇരു വിഭാഗവും വൈകുന്നത് ഇക്കാരണത്താലാണെന്നാണു സൂചന. ആക്രമിച്ചുവെന്നും എഐഎസ്എഫ് വനിതാ നേതാവിനെതിരേ ബലാത്സംഗ ഭീഷണി മുഴക്കിയെന്നുമുള്ള പരാതിയിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തിരുന്നു.
വനിതാ നേതാവിനെ കടന്നു പിടിച്ചു, ജാതീയമായി അധിക്ഷേപിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് എസ്എഫ്ഐയും പോലീസിൽ പരാതി നൽകി.
അതേസമയം, മൊഴി നൽകാൻ എത്താൻ വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഡിവൈഎസ്പിയെ അറിയിച്ചിരുന്നതായി എഐഎസ്എഫ് വനിതാ നേതാവ് പറഞ്ഞു.
എഐഎസ്എഫ്- എസ്എഫ്ഐ സംഘർഷം: ഇടതുമുന്നണിയിൽ അവതരിപ്പിക്കാൻ സിപിഐ
12:37 AM Oct 25, 2021 | Deepika.com