കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി ജീവനക്കാർക്കും സർക്കാർ ഏകീകൃത തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നു. ഇതിനായി 66,10,100 രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.
ആദ്യമായാണ് ഇത്തരത്തിൽ മുഴുവൻ ജീവനക്കാർക്കും സംസ്ഥാനമാകെ ഒരേ മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നത്. ജില്ലാ ശിശു വികസന പദ്ധതി ഓഫീസർമാർക്കാണ് ജീവനക്കാർക്ക് കാർഡ് ലഭ്യമാക്കേണ്ടതിന്റെ ചുമതല. സ്ഥിരം ജീവനക്കാരായ 33,115 വർക്കർമാർക്കും 32,986 ഹെൽപ്പർമാർക്കും തിരിച്ചറിയൽ കാർഡ് ലഭ്യമാകും.
കാർഡിന്റെ രൂപരേഖ വകുപ്പ് ആസ്ഥാനത്തുനിന്നു തയാറാക്കി ജില്ലാ ഓഫീസുകളിലേക്ക് ഇ മെയിൽ ആയി നൽകിയിട്ടുണ്ട്. ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച് ഡിജിറ്റൽ അച്ചടിയിലാണ് കാർഡ് ലഭ്യമാക്കുക.
ഒരു കാർഡിന് 100 രൂപയാണ് ചെലവ് കണക്കാക്കുന്നത്. നവംബർ മുപ്പതിനകം ശിശു വികസന പദ്ധതി ഓഫീസർമാർ ഇതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.
അങ്കണവാടി ജീവനക്കാർക്കു തിരിച്ചറിയൽ കാർഡ്
12:15 AM Oct 25, 2021 | Deepika.com