എരുമേലി: എരുമേലിയിൽ കണ്ടെത്തിയ മൃതദേഹം കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ വീട്ടമ്മയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
മൃതദേഹത്തിലെ നൈറ്റി, സ്വർണാഭരണം എന്നിവ കണ്ടാണ് സ്ഥിരീകരിച്ചത്. കൊക്കയാർ പഞ്ചായത്ത് ഓഫീസിനു സമീപം ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിലാണു ചേപ്ലാംകുന്നേൽ സാബുവിന്റെ (ആന്റണി) ഭാര്യ ആൻസി (50) യെ കാണാതായത്.
ചൊവ്വാഴ്ച പുന്നകയാറിന്റെ അരികിലെ കാടുകൾ വെട്ടിത്തെളിച്ച് 10 കിലോമീറ്ററോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എരുമേലിയിൽ വാഴക്കാലായിൽ മണിമലയാറിന്റെ തീരത്താണു വ്യാഴാഴ്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്. ആറ്റുതീരങ്ങളിൽ ആക്രി വസ്തുക്കൾ ശേഖരിക്കാൻ എത്തിയ ആളാണ് അഴുകിയ നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്.
തുടർന്നു വൈകുന്നേരം ആറോടെ എരുമേലി പോലീസ് സ്ഥലത്തെത്തുകയും പ്രാഥമിക പരിശോധനയ്ക്കുശേഷം മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ജീർണിച്ച നിലയിലായിരുന്ന മൃതദേഹം ആറ്റുതീരത്തെ ചെടികളിൽ തങ്ങിയ നിലയിലായിരുന്നു. സംസ്കാരം ഇന്നലെ കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തി. മക്കൾ: എബി, അമ്മു.
കൊക്കയാർ ഉരുൾപൊട്ടൽ: വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
12:12 AM Oct 23, 2021 | Deepika.com