തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു തഴയപ്പെട്ടെങ്കിലും തത്കാലം പരസ്യവിമർശനം വേണ്ടെന്ന് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്നു ശക്തി തെളിയിക്കാമെന്ന കണക്കുകൂട്ടലിലാണ് അവർ.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടപ്പമുള്ളവർ കെപിസിസി പുനഃസംഘടനയിൽ ആധിപത്യം പുലർത്തിയതു മറ്റു ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെ പിന്തുണച്ച കെ. മുരളീധരൻ കെപിസിസി പുനഃസംഘടനാ പട്ടികയ്ക്കെതിരേ രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തിനും തിരിച്ചടിയായി. നാല് വൈസ് പ്രസിഡന്റുമാരിൽ ഓരോരുത്തർ വീതം എ, ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ്. രണ്ട് പേർ സംസ്ഥാന നേതൃത്വത്തിനൊപ്പമുള്ളവരും. എന്നാൽ, ഇവർ രണ്ടു പേരും കെ.സി. വേണുഗോപാലുമായി അടുപ്പം പുലർത്തുന്നവരുമാണ്.
23 ജനറൽ സെക്രട്ടറിമാരിൽ എയ്ക്ക് ആറും ഐക്ക് നാലും പേരുണ്ട്. കെ. മുരളീധരനെ കൂടാതെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നോമിനിയുമുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായും അടുപ്പമുള്ള ചിലരെ ഒഴിച്ചാൽ ഭൂരിഭാഗം പേരും വേണുഗോപാലിന്റെ നോമിനികളാണെന്നാണ് എ, ഐ ഗ്രൂപ്പുകൾ ആരോപിക്കുന്നത്.
അതേസമയം, അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു സ്ഥാനമാനങ്ങൾ രാജിവച്ച മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും അതൃപ്തിയെ തുടർന്നു സംസ്ഥാന നേതൃത്വവുമായി അകന്നുനിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഭാരവാഹിപ്പട്ടികയിൽ ഒന്നും ലഭിച്ചില്ല.
കെപിസിസി പുനഃസംഘടന: അതൃപ്തി പരസ്യമാക്കാതെ ഗ്രൂപ്പ് നേതൃത്വങ്ങൾ
12:12 AM Oct 23, 2021 | Deepika.com