കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ മുന്‍ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന് അംഗവുമായ അനിതാ പുല്ലയിലില്നിന്നു ക്രൈം ബ്രാഞ്ച് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി. വിദേശത്തുള്ള അനിതയില്നിന്നു വീഡിയോ കോള്‍ വഴിയാണ് വിവരങ്ങള്‍ തേടിയത്.
മോന്‍സന്റെ സാമ്പത്തികതട്ടിപ്പില്‍ പങ്കില്ലെന്നാണ് അനിത നല്കിയ മൊഴി. താന്‍ പറഞ്ഞതനുസരിച്ചാണ് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മോന്‍സന്റെ വീട്ടിലെത്തിയതെന്നും അനിത മൊഴി നല്കി.
അനിതയ്ക്കു തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി ഉള്‍പ്പെടെയുള്ളവർ മൊഴി നൽകിയിരുന്നു. മോന്‍സനുമായുള്ള ബന്ധം, അയാളുമായുള്ള സാമ്പത്തിക ഇടപാടുകള്‍, ഉന്നതരെ പരിചയപ്പെട്ടതിലുള്ള പങ്ക് തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അനിതയോടു ചോദിച്ചറിഞ്ഞത്. പ്രവാസി സംഘടനാ ഭാരവാഹിയെന്ന നിലയിലാണ് മോന്‍സനുമായി പരിചയപ്പെട്ടതെന്നും തട്ടിപ്പുകാരനാണെന്നു പീന്നിടാണ് അറിഞ്ഞതെന്നും അനിത പറഞ്ഞു.
മോന്‍സനുമായി നല്ല ബന്ധമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. നാട്ടിലെത്തുന്ന സമയങ്ങളില്‍ പ്രവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ മോന്‍സുമായി തെറ്റി. സൗഹൃദം അവസാനിപ്പിച്ചശേഷമാണ് മോന്സന് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്നും അനിത ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.
പ്രത്യേക അന്വേഷണസംഘം വരുംദിവസങ്ങളില്‍ അനിതയുടെ മൊഴി വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കും. വീണ്ടും മൊഴി നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ നേരിട്ട് ഹാജരാകാമെന്ന് അനിത അറിയിച്ചതായാണ് സൂചന.
മോന്‍സന്റെ വീട്ടിൽ ബെഹ്റ പോയത് താൻ പറഞ്ഞിട്ടെന്ന് അനിത പുല്ലയില്‍
01:05 AM Oct 22, 2021 | Deepika.com