പത്തനംതിട്ട:പ്രളയക്കെടുതി മൂലം മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. നഷ്ടമുണ്ടായ ക്ഷീരസംഘങ്ങൾ അടക്കം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാഥമിക വിലയിരുത്തലിൽ സംസ്ഥാനത്ത് 91 ഉരുക്കൾ, 42 ആടുകൾ, 25032 കോഴികൾ, 274 തൊഴുത്തുകൾ, 29 ൽ പരം കോഴിക്കൂടുകൾ എന്നിവ പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ കാലിത്തീറ്റ ഉൾപ്പെടെ രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കന്നുകാലികളെ ഇൻഷ്വർ ചെയ്തിട്ടുള്ളവർക്ക് എത്രയും വേഗം ഇൻഷ്വറൻസ് തുക വിതരണം ചെയ്യും.
പാലിന് ഉയർന്ന വില നൽകുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് സ്വന്തമായി കാലിത്തീറ്റ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. മിൽമയുമായി ആലോചിച്ച് നഷ്ടപരിഹാര തുക വർധിപ്പിച്ചു നൽകും.
പൂർണമായും ഭാഗികമായും തകർന്ന കാലിത്തൊഴുത്തുകൾ പുനർ നിർമിക്കാൻ ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്ന് കണക്കെടുപ്പുകൾ നടത്തി നഷ്ടപരിഹാരം നൽകും. കന്നുകാലി ഷെൽട്ടറുകളിൽ പശുവിന് ഒരു ദിവസം 70 രൂപയുടെ കാലിത്തീറ്റ സൗജന്യമായി നൽകും-മന്ത്രി പറഞ്ഞു.
ക്ഷീരകർഷകർക്കു നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി
01:05 AM Oct 22, 2021 | Deepika.com