തിരുവനന്തപുരം: അഴിമതിക്കും ഏകാധിപത്യത്തിനും എതിരേ തുറന്ന പോരിന് യുട്യൂബ് ചാനലുമായി സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യു ട്യൂബ് ചാനൽ ജനുവരി ഒന്നിനു നിലവിൽ വരും.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഒറ്റക്കണ്ണനാകാൻ കഴിയില്ലെന്നും പ്രശ്നാധിഷ്ഠിത സ്വതന്ത്ര നിലപാടാകും സ്വീകരിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏതു വിഷയത്തിലും നേരോടെ വസ്തുതകൾ തുറന്നു കാട്ടാനുള്ള ശ്രമമാകും നടത്തുക. ദുരന്ത നിവാരണ നടപടികളിൽ പരാജയപ്പെട്ട സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ കഴിഞ്ഞ ദിവസം ചെറിയാൻ ഫിലിപ്പ് രംഗത്തു വന്നിരുന്നു.
ഇതിനിടെ,കോണ്‍ഗ്രസ് വിട്ടു 20 വർഷമായി സിപിഎം സഹയാത്രികനായി തുടരുന്ന ചെറിയാൻ ഫിലിപ്പിനെ തിരികെയെത്താൻ നിരവധി കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തി. കെപിസിസി മുൻ അധ്യക്ഷൻ കെ. മുരളീധരൻ എംപി, ചെറിയാൻ കോണ്‍ഗ്രസിലേക്കു മടങ്ങിയെത്തുന്നതു പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നു പരസ്യമായി പറഞ്ഞു.
മുതിർന്ന നേതാക്കൾ അടക്കം നിരവധി പേർ ചെറിയാൻ ഫിലിപ്പ് കോണ്‍ഗ്രസിലേക്കു മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു ഫോണിലൂടെയും നേരിട്ടും ബന്ധപ്പെടുന്നുണ്ട്. ചെറിയാനെ മടക്കിയെത്തിക്കുന്നത് നേട്ടമാകുമെന്നാണു കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇടതു സഹയാത്രികനായി തുടരണമെന്ന ആവശ്യമുന്നയിച്ചു സിപിഎമ്മിലെ മുതിർന്ന നേതാക്കളും ചെറിയാൻ ഫിലിപ്പിനെ സമീപിക്കുന്നുണ്ട്. എന്നാൽ നയം സ്വതന്ത്രമായിരിക്കുമെന്ന മറുപടിയാണ് ചെറിയാൻ ഫിലിപ്പ് നൽകുന്നത്. ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎം പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച ചെറിയാൻ ഫിലിപ്പിന് പകരം ജോണ്‍ ബ്രിട്ടാസ് എംപിയായതോടെയാണ് സിപിഎമ്മിൽ നിന്ന് അദ്ദേഹം അകലാൻ തുടങ്ങിയത്.
നേരത്തേയും രാജ്യസഭാ സീറ്റ് മോഹിപ്പിച്ച ശേഷം അവസാനം എളമരം കരീമിനു നൽകുകയായിരുന്നു. അടുത്തിടെ നൽകിയ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ചെറിയാൻ നിരസിക്കുകയും ചെയ്തു.
അടുത്ത 25നു നടക്കുന്ന ചടങ്ങിൽ കേരള സഹൃദയ വേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിന് സമ്മാനിക്കുന്നതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന പ്രത്യേകതയുമുണ്ട്. അന്നത്തെ ചടങ്ങിൽ ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമോയെന്ന ആകാംക്ഷയും ഉയരുന്നുണ്ട്.
വന്നാല്‍ സന്തോഷം: കെ. മുരളീധരന്
കോഴിക്കോട്: ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്കു വന്നാല്‍ സന്തോഷമെന്ന് കെ. മുരളീധരന് എംപി. തനിക്കെതിരേ മത്സരിച്ചിരുന്നെങ്കിലും നല്ല അടുപ്പം അദ്ദേഹവുമായുണ്ട്. തന്റെ പിതാവുമായും ചെറിയാന് ഫിലിപ്പിന് നല്ല ബന്ധമായിരുന്നു.
അവസാന കാലത്ത് കെ. കരുണാകരനെ പലരും കൈവിട്ടപ്പോള്‍ ചെറിയാന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചെറിയാന്റെ വരവ് തീര്‍ച്ചയായും കോണ്‍ഗ്രസിനു കരുത്ത് പകരും. എന്നാല്‍ തീരുമാനം അദ്ദേഹത്തിന്റേതാണ്. ചെറിയാന് ഫിലിപ്പ് നിലപാട് വ്യക്തമാക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മുരളീധരന് പറഞ്ഞു.
ചെറിയാന് ഫിലിപ്പിനെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം: പ്രശ്നാധിഷ്ഠിത നിലപാടെന്നു മറുപടി
01:05 AM Oct 22, 2021 | Deepika.com