കോട്ടയം: തുടർച്ചയായ നാലാം വർഷവും കേരളത്തിൽ പ്രകൃതി ദുരന്തമുണ്ടായിട്ടും അതു മുൻകൂട്ടി കാണാനും നേരിടാനുമുള്ള സംവിധാനം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോട്ടയം, ഇടുക്കി ജില്ലകളിൽ ദുരന്തമുണ്ടായതിനു ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. സ്തുതിപാഠകരുടെ നടുവിൽ നിൽക്കുന്ന മുഖ്യമന്ത്രി ഒരു തരത്തിലുള്ള വിമർശനവും അംഗീകരിക്കാനോ കേൾക്കാനോ തയാറല്ല.
പന്പയോ മീനച്ചിലാറോ ഭാരതപ്പുഴയോ ഏത് നദിയോ ആവട്ടെ ഒരടി വെള്ളം പൊങ്ങിയാൽ ഏതൊക്കെ പ്രദേശത്തെ ജനങ്ങളെ ബാധിക്കുമെന്ന ബോധ്യം സർക്കാരിനുണ്ടാകണം. മഹാപ്രളയത്തിനുശേഷം എന്തു പഠനമാണ് നടത്തിയത്.
നെതർലെൻഡ്സിൽ പോയി തിരിച്ചു വന്നിട്ട് റൂം ഫോർ റിവർ എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നിട്ട് ആ നിലയിൽ എന്ത് നടപടിയാണ് മുഖ്യമന്ത്രി എടുത്തത്. ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിലായവർക്ക് സർക്കാർ ചികിത്സാ സഹായം കൊടുത്തോ? ബന്ധുക്കളെല്ലാം മണ്ണിനടിയിലായി അനാഥരായവർക്ക് ആരാണു ചികിത്സ ഉറപ്പാക്കേണ്ടത്? ജനപ്രതിനിധികളെല്ലാം ദുരന്തബാധിതരുടെ കൂടെയുണ്ടായിരുന്നു.
സർക്കാർ സംവിധാനങ്ങളുണ്ടായില്ല. മന്ത്രിമാർ അവിടെ പോയത് കാഴ്ച കാണാനാണോ? നലു വർഷം തുടർച്ചയായി ദുരന്തമുണ്ടായിട്ടും അതു നേരിടാനുള്ള സംവിധാനമില്ല. അതിനെ ചോദ്യം ചെയ്യുന്പോൾ മുഖ്യമന്ത്രി വിഷമിച്ചിട്ടു കാര്യമില്ല. ഇനിയും നിരവധി ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രകൃതി ദുരന്തം നേരിടുന്നതിൽ സർക്കാർ പരാജയം: വി.ഡി. സതീശൻ
12:44 AM Oct 22, 2021 | Deepika.com