തിരുവനന്തപുരം: സംസ്ഥാനത്തു പെരുമഴയുടെ ശക്തി തെല്ലു കുറഞ്ഞു. തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ നല്കിയ മുന്നറിയിപ്പ്. എന്നാൽ, ഇന്നലെ പകൽ സമയത്ത് ശക്തമായ മഴ പെയ്യാതിരുന്നത് ജനങ്ങൾക്ക് ആശ്വാസകരമായി.
ഇതിനിടെ, അറബിക്കടലിൽ തെക്കൻ തമിഴ്നാട് തീരത്തിനു സമീപം "ചക്രവാതച്ചുഴി’ എന്ന പുതിയ പ്രതിഭാസം ഉണ്ടായതോടെ വീണ്ടും ശക്തമായ മഴയ്ക്കുള്ള സാധ്യതയായി. അടുത്ത മൂന്നു ദിവസങ്ങളിൽ ചക്രവാതച്ചുഴി തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ ഈ മാസം 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നലെ വൈകുന്നേരം വടക്കൻ കേരളത്തിലെ ചില ജില്ലകളിൽ ശക്തമായ മഴ പെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പു പ്രകാരം ബുധനാഴ്ച കൊല്ലം,ആലപ്പുഴ,കാസർഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെയോടെ അതിൽ മാറ്റം വന്നു. മഴയുടെ ശക്തി കുറയുകയും ഓറഞ്ച് അലർട്ട് മൂന്നു ജില്ലകളിലായി ചുരുങ്ങുകയും ചെയ്തു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ,തിരുവനന്തപുരം എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയോരജില്ലകളിലുള്ളവർ ഏറെ ജാഗ്രത പുലർത്തണം.
പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചക്രവാതച്ചുഴി; മഴ ശക്തമാകും
02:09 AM Oct 21, 2021 | Deepika.com