കോട്ടയം: കാലംതെറ്റിയുള്ള മഴയിൽ മലയോരമേഖലകളിൽ മഴവിസ്ഫോടനവും ഉരുളുപൊട്ടലും അടിക്കടി നാശം വിതയ്ക്കുന്പോൾ അഞ്ചു ജില്ലകളിലെ ജനങ്ങൾ ഭീതിയോടെയാണ് മുല്ലപ്പെരിയാറിനെ നോക്കിക്കാണുന്നത്. ഭൂകന്പസാധ്യതയുള്ള പ്രദേശമാണെന്ന പഠനറിപ്പോർട്ടും മുന്നിലുണ്ടെങ്കിലും സർക്കാരിൽനിന്നും രാഷ്ട്രീയ നേതാക്കളിൽനിന്നും മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് അനുകൂലനിലപാട് ഉണ്ടാകുന്നില്ല. സ്വകാര്യസംഘടനകളും വ്യക്തികളും ഹർജിയുമായി സുപ്രീംകോടതിയിൽ പോകുന്നുവെങ്കിലും സർക്കാരിൽനിന്നും ഒരു പിന്തുണയും ഇവർക്കു ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
മുല്ലപ്പെരിയാർ കേസുമായി ബന്ധപ്പെട്ട് 2006ൽ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ 2014ൽ സുപ്രീം കോടതി വിധി പറഞ്ഞപ്പോൾ നിർണായകമായ ആറു വ്യവസ്ഥകൾ തമിഴ്നാട് നിർബന്ധമായും പാലിച്ചിരിക്കണമെന്നു കർശന നിർദേശം നൽകിയിരുന്നു. എന്നാൽ നഗ്നമായ കരാർ ലംഘനമാണ് തമിഴ്നാടിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ഇതു സംബന്ധിച്ചു കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ചോദ്യത്തിനു മുല്ലപ്പെരിയാർ മേൽനോട്ട സമിതി നൽകിയ മറുപടിയിലാണ് സുപ്രീംകോടതിയുടെ നിർദേശങ്ങളൊന്നും തമിഴ്നാട് സർക്കാർ പാലിച്ചിട്ടില്ലെന്നു വ്യക്തമാകുന്നത്.
ഏതൊരു കരാറിന്റെയും ലംഘനം പ്രസ്തുത കരാർ റദ്ദാക്കാൻ എതിർ കക്ഷിക്ക് അവകാശം നൽകുന്നതാണ്. കേരളം ഭരിച്ച വിവിധ സർക്കാരുകൾ ഇതുവരെ തുടർന്നുവന്ന അലംഭാവം വെടിഞ്ഞ് സർക്കാർ കൃത്യമായി ഇടപെട്ടാൽ തമിഴ്നാടുമായുള്ള 999 വർഷത്തെ പാട്ടക്കരാർ റദ്ദാക്കാനാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഡാമിന്റെ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തെ കേടുപാടുകൾ അടിയന്തരമായി പരിഹരിക്കണം, വെള്ളം ഒലിച്ചു പോകുന്നതിനുള്ള ഒാവുചാലുകൾ(സ്വീപ്പേജുകൾ) മാലിന്യങ്ങൾ അടിഞ്ഞു കൂടാതെ വൃത്തിയാക്കണം, ഭൂകന്പ ആഘാതങ്ങൾ ഉൾപ്പെടെയുള്ള ചലനങ്ങൾ തിരിച്ചറിയുന്നതിനുള്ള ആധുനിക യന്ത്ര സാമഗ്രികൾ കൃത്യമായി സ്ഥാപിക്കണം, അണക്കെട്ടിന്റെ ചുവട്ടിൽനിന്ന് യഥാകാലം അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യണം, ഭൂചലനങ്ങൾ ഡാമിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം, ഡാമിന്റെ വെള്ളമുള്ള ഭാഗം സിമന്റും മറ്റ് രാസപദാർഥങ്ങളും ചേർത്ത് നിലവിൽ ഡാം തകരാത്ത രീതിയിൽ ബലിഷ്ഠമാക്കി നിലനിർത്തണം എന്നീ നിർദേശങ്ങളാണ് സുപ്രീംകോടതി നൽകിയിരുന്നത്. ഇവയ്ക്കു പുറമേ ഉത്തരവിന്റെ 214-ാം ഖണ്ഡികയിൽ മറ്റൊരു സുപ്രധാന നിർദേശവും സുപ്രീംകോടതി മുന്നോട്ടുവച്ചിരുന്നു.
അടിയന്തര സാഹചര്യത്തിൽ വളരെ പെട്ടെന്നു ജലം ഒഴുക്കിക്കൊണ്ടു പോകുന്നതിനുള്ള ടണലുകൾ ഡാമുകളുടെ അടിഭാഗത്ത് നിർമിക്കണമെന്ന് രാജ്യത്തെ എല്ലാ ജല സംഭരണികളും നിർബന്ധമായും പാലിക്കേണ്ട മാർഗനിർദേശം നിഷ്കർഷിക്കുന്നു.
മുല്ലപ്പെരിയാർ ഡാമിന്റെ അടിഭാഗത്തുനിന്ന് 106 അടി ഉയരത്തിലാണ് നിലവിൽ ടണലുകളുള്ളത്. ഇത് 50 അടി താഴ്ചയിലാക്കി പുതിയ ടണൽ നിർമിക്കണമെന്നും ഒരു വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കണമെന്നും 2014 ലെ ഉത്തരവിൽ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ ആയിട്ടും തമിഴ്നാട് സർക്കാർ മേൽ നിർദേശങ്ങളിൽ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. സുപ്രീംകോടതി നിർദേശങ്ങൾ ചർച്ച ചെയ്തെന്നും 152 അടിയിലേക്ക് ജല സംഭരണം എന്ന് ഉയർത്തുന്നുവോ അന്ന് ഇത്തരം കാര്യങ്ങൾ ചെയ്താൽ മതിയെന്നും ആയതിനാൽ ഇക്കാര്യങ്ങൾ ഇപ്പോൾ തങ്ങളുടെ അധികാര പരിധിയിൽ വരുന്നില്ലെന്നുമാണ് മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാൻ ഗുൽഷൻ രാജിനു വേണ്ടി നൽകിയ മറുപടിയിലുള്ളത്.
142 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ അനുവദനീയമായ ജലനിരപ്പ്. ഇത് 152 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ വാദം. 2018 ൽ കേരളത്തിൽ വൻ പ്രളയം ഉണ്ടാവുകയും ഡാമുകളെല്ലാം തുറന്നു വിടുകയും ചെയ്തപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശിയായ അഡ്വ. റസൽ ജോയ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുപ്രകാരം അന്ന് ജലനിരപ്പ് 139 അടിയായി കുറയ്ക്കാൻ കോടതി നിർദേശിച്ചിരുന്നു.
ജോണ്സണ് വേങ്ങത്തടം
മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കാനുള്ള അവസരം നഷ്ടപ്പെടുന്നു
02:09 AM Oct 21, 2021 | Deepika.com