തൃശൂർ: ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര നിഷേധിച്ച കെഎസ്ആർടിസിക്കെതിരേ വിധി. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യുവാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് നഷ്ടപരിഹാരം നല്കാൻ വിധിയുണ്ടായത്. കൊല്ലം തേവലക്കര സ്വദേശി സൗപർണികയിലെ ജെ.ആർ. പ്രേംജിത്ത്, ഭാര്യ കീർത്തി മോഹൻ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കെഎസ്ആർടിസി തൃശൂരിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരേയും തിരുവനന്തപുരത്തെ മാനേജിംഗ് ഡയറക്ടർക്കെതിരേയും ഉപഭോക്തൃ കോടതി വിധിച്ചത്.
രാത്രി 12.15നുള്ള ബസിൽ തൃശൂരിൽനിന്നു കായംകുളത്തേക്കു യാത്രചെയ്യാൻ 374 രൂപ നൽകി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സീറ്റ് നന്പറുകളും അനുവദിച്ചു. യഥാസമയം ബസ് സ്റ്റാൻഡിലെത്തിയെങ്കിലും യാത്ര ചെയ്യാൻ അനുവദിച്ചില്ല. തുടർന്നു ഹർജി ഫയൽ ചെയ്യുകയായിരുന്നു. തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാർക്കു നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്കു 2000 രൂപയും നൽകാൻ ഉത്തരവിട്ടു.
ബുക്ക് ചെയ്തിട്ടും യാത്ര നിഷേധിച്ചു; കെഎസ്ആർടിസി നഷ്ടപരിഹാരം നൽകാൻ വിധി
02:02 AM Oct 21, 2021 | Deepika.com