തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കും വീടും ജീവനോപാധിയും മറ്റും നഷ്ടമായവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും. ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ കൂടി അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കാമെന്നാണ് ഇന്നലെ മന്ത്രിസഭായോഗത്തിലുണ്ടായ ധാരണ.
നിലവിൽ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കേണ്ട ധനസഹായം എത്രയും വേഗം നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ വകുപ്പുകൾക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതമാണ് ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കുന്ന ധനസഹായം. കേന്ദ്ര മാനദണ്ഡപ്രകാരം നിശ്ചയിച്ച തുകയ്ക്ക് പുറമേ സംസ്ഥാന സർക്കാർ അധികമായി ചേർത്ത വിഹിതം കൂടി ഉൾപ്പെടുത്തിയ തുകയാണിത്. 24 ഇനം പ്രകൃതിക്ഷോഭങ്ങൾക്കാണ് കേന്ദ്രമാനദണ്ഡപ്രകാരം നഷ്ടപരിഹാരം ലഭിക്കുക. ഇതിന് പുറമേ, കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തുക അനുവദിക്കുന്നതിലാണ് തീരുമാനമുണ്ടാകേണ്ടത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ ദിവസങ്ങളിലെ സ്ഥിതി കൂടി അറിഞ്ഞിട്ട് തീരുമാനമാകാമെന്ന ധാരണയിലേക്ക് മന്ത്രിസഭ എത്തിയത്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അനുവദിക്കേണ്ട ധനസഹായങ്ങൾ, മഴക്കെടുതിയുടെ തിരക്കിനിടയിൽ മുടങ്ങിപ്പോകാതിരിക്കാനും ശ്രദ്ധിക്കാനാവശ്യമായ ക്രമീകരണങ്ങൾക്കും മന്ത്രിസഭനിർദേശിച്ചു. തകർന്ന വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും കണക്കെടുപ്പ് പൂർത്തീകരിച്ച് എത്രയും വേഗം ധനസഹായം നൽകാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കിടപ്പാടവും കൃഷിയും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ മരിച്ചത് 42 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 12 മുതൽ 20 വരെ മഴക്കെടുതിയിൽ നഷ്ടമായത് 42 ജീവനുകൾ. ഉരുൾപൊട്ടലിൽ മാത്രം 19 പേർ മരിച്ചു. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ ഏഴും. ആറു പേരെ കാണാതായി. സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാംപുകളിലായി 3851 കുടുംബങ്ങൾ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കെടുതിയിൽ കൂടുതൽ നഷ്ടപരിഹാരം: അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം
01:39 AM Oct 21, 2021 | Deepika.com