പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പന്പ സംഭരണിയുടെ രണ്ട് ഷട്ടറുകൾ തുറന്നു. ഇന്നലെ പുലർച്ചെയാണ് മൂന്ന്, നാല് നന്പർ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. 45 സെന്റിമീറ്റർ വീതമാണ് രണ്ട് ഷട്ടറുകളും ഉയർത്തിയിരിക്കുന്നത്. ഒരു സെക്കൻഡിൽ പുറത്തേക്ക് വരുന്നത് പരമാവധി 50 ഘനമീറ്റർ വെള്ളമാണ്. കക്കി ആനത്തോട് സംഭരണിയുടെ രണ്ട് ഷട്ടറുകൾ തിങ്കളാഴ്ച തുറന്നിരുന്നു.
കക്കിയിലെ രണ്ട് ഷട്ടറുകളും ഇന്നലെ 90 സെന്റിമീറ്റർ വീതമാണ് ഉയർത്തിവച്ചത്. ഇതിലൂടെ പരമാവധി 200 ഘനമീറ്റർ വെള്ളം വീതവും സെക്കൻഡിൽ പുറത്തേക്ക് ഒഴുകി. രണ്ട് സംഭരണികളിൽ നിന്നും പുറത്തേക്കുവിട്ട വെള്ളം കൂടി എത്തിയെങ്കിലും പന്പാനദിയിലെ ജലനിരപ്പ് ഉയരാതിരുന്നത് ആശ്വാസമായി. മഴ കുറഞ്ഞതോടെ നദിയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു.
സംഭരണികളിൽ നിന്നുള്ള വെള്ളം എത്തുന്പോൾ പരമാവധി 15 സെന്റിമീറ്ററിൽ കൂടുതൽ നദീജലം ഉയരില്ലെന്നായിരുന്നു വിലയിരുത്തൽ. മാരാമണ്ണിൽ ഇന്നലെ ഉച്ചയ്ക്ക് പന്പാനദിയിലെ ജലനിരപ്പ് 5.75 മീറ്ററാണ്. ഞായർ, തിങ്കൾ ദിവസങ്ങളിലെ ജലനിരപ്പിലേതിലും ഇതു കുറവാണ്. പ്രളയജലവും സംഭരണികളിലെ വെള്ളവും കൂടി ഒഴുകി എത്തുന്നതു കാരണം കുട്ടനാട് പ്രദേശത്ത് ജാഗ്രതാ നിർദേശം തുടരുന്നുണ്ട്.
കക്കി ആനത്തോട് ഡാമിൽ 93.74 ശതമാനവും പന്പയിൽ 89.76 ശതമാനവുമാണ് ഇന്നലെ വൈകുന്നേരം ജലനിരപ്പ്. സംഭരണികളുടെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ മഴ പെയ്തതേയില്ല.
പന്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു
12:39 AM Oct 20, 2021 | Deepika.com