കണ്ണൂർ: കേരള ദുരന്തനിവാരണ അഥോറിറ്റിതന്നെ ദുരന്തമാണെന്നും ഡാമുകൾ തുറക്കുമ്പോൾ 2018ലെ അബദ്ധം ആവർത്തിക്കരുതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം പൂർണമായും പരാജയപ്പെട്ടു.
നമ്മുടെ ഡാം മാനേജ്മെന്റിനെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണ്. നാസയുടെയും കൊച്ചിൻ സർവകലാശാലയുടെയും വ്യക്തമായ മുന്നറിയിപ്പുണ്ടായിട്ടും ദുരന്തം എത്തിയശേഷമാണ് കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങളുടെ പാളിച്ചകൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലാവസ്ഥ പരിഗണിക്കാതെയാണ് സംസ്ഥാനത്ത് വികസനപദ്ധതികൾ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോർ റിവർ എന്ന ആശയത്തിനെതിരാണ് സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി. കോട്ടപോലെ മതിൽ ഉയർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം നടത്തിയായിരിക്കണം പദ്ധതിയുമായി മുന്നോട്ടുപോകാൻ. പശ്ചിമഘട്ട മലനിരകളെ വിശദമായ പഠനത്തിന് വിധേയമാക്കണം. വെള്ളത്തിന്റെ ഒഴുക്ക് സുഗമമായ രീതിയിലായിരിക്കണം അവിടെയുള്ള സംവിധാനങ്ങൾ. കർഷകന്റെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളെ നിയന്ത്രിക്കണം. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചുള്ള പുതിയ സംവിധാനങ്ങളെക്കുറിച്ച് സമഗ്രമായി ചിന്തിക്കണം. വേലിയേറ്റ സമയം കണക്കിലെടുത്തു വേണം ഡാമുകൾ തുറക്കാൻ. എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കരുത്. കഴിഞ്ഞ മൂന്നുവർഷമായിട്ടും ഡാമുകളിലെ ചെളിയും മണലും മാറ്റാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം.
മണൽ വാരുന്നതിനെയല്ല, അതിനു പിന്നിൽ നടക്കുന്ന അഴിമതിയെയാണ് പ്രതിപക്ഷം എതിർത്തത്. ദുരിതം ലഘൂകരിക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല. അപകടം കുറയ്ക്കാനുള്ള കാര്യങ്ങൾ ഗൗരവമായി പരിഗണിക്കണം. അപകടം നടന്ന സമയത്തുമാത്രം ഇതിനെക്കുറിച്ച് ആലോചിക്കുന്ന സർക്കാർ സംവിധാനത്തോട് യോജിപ്പില്ലെന്നും സതീശൻ പറഞ്ഞു.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ച് ഇനി ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല. തള്ളിക്കളഞ്ഞ റിപ്പോർട്ടാണത്. എങ്കിലും അതിലെ നല്ല വശങ്ങളും ആധുനിക കാലാവസ്ഥാ വ്യതിയാനങ്ങൾ സംബന്ധിച്ച കാര്യങ്ങളും ഉൾപ്പെടുത്തിയുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രാദേശികതലത്തിൽ ഗൗരവമായി ചർച്ചചെയ്യപ്പെടണമെന്നാണ് പ്രതിപക്ഷ നിലപാട്. എന്നാൽ പിന്നീടുവന്ന കസ്തൂരിരംഗൻ റിപ്പോർട്ട് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ സതീശൻ പാച്ചേനി, സജീവ് ജോസഫ് എംഎൽഎ, പി.ടി. മാത്യു, സജീവ് മാറോളി എന്നിവരും പങ്കെടുത്തു.
കേരള ദുരന്തനിവാരണ അഥോറിറ്റിതന്നെ ദുരന്തം: പ്രതിപക്ഷ നേതാവ്
12:39 AM Oct 20, 2021 | Deepika.com