ചിങ്ങവനം(കോട്ടയം): കോവിഡിനെത്തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധിമൂലം ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം ഹോട്ടലുടമ ജീവനൊടുക്കി. സർക്കാരിനെതിരേ കടുത്ത വിമർശനം ഉന്നയിച്ച ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്.
കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാ(42)ണ് ജീവനൊടുക്കിയത്. ഇന്നലെ പുലർച്ചെ 4.30നു ഫെയ്സ്ബുക്ക് പോസ്റ്റിനുശേഷം കുറിച്ചി ലെവൽ ക്രോസിനു സമീപത്തു കോട്ടയം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്കുപോയ ചെന്നൈ സൂപ്പർ ഫാസ്റ്റിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് വിവരം.
വിദേശത്തുനിന്നു നാട്ടിലെത്തിയശേഷം ആറു മാസം മുന്പാണു കുറിച്ചിയിൽ ഹോട്ടൽ ആരംഭിച്ചത്. ഇതേ കെട്ടിടത്തിൽ തന്നെ ടെക്സ്റ്റൈൽ ഷോപ്പിനും സ്പെയർ പാട്സ് കടയ്ക്കുമായി ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ലോക് ഡൗൺ കാലയളവിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഇല്ലാതായ തോടെ നഷ്ടം സഹിക്കേണ്ടിവന്നു. ഹോട്ടലിനും ടെക് സ്റ്റൈൽസിനും സ്പെയർ പാട്സ് കടയ്ക്കുമായി ഒരു മാസം 35,000 രൂപ വാടകവരും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കാതിരുന്നത് സരിന്റെ ജീവിതത്തെയും ബാധിച്ചു.
ടെക്സ്റ്റെൽ ഷോപ്പും സ്പെയർ പാട്സ് കടയും തുറക്കാനാവാതെ വന്നത് പ്രതിസന്ധി ഇരട്ടിയാക്കി.ഓട്ടിസം ബാധിച്ച ഇളയ കുട്ടി സിദ്ധാർഥിന് ചികിത്സയ്ക്കു പണം ആവശ്യമായിരുന്നു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: രാധു മോഹൻ, മക്കൾ: കാർത്തിക (ഒന്പതാം ക്ലാസ് വിദ്യാർഥി), സിദ്ധാർത്ഥ് (കണ്ണൻ).
കോവിഡ് പ്രതിസന്ധി; ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി
12:26 AM Oct 20, 2021 | Deepika.com