തൊടുപുഴ: അണക്കെട്ടിൽ നിന്നും വെള്ളം ഒഴുക്കിവിടുന്പോൾ വൈദ്യുതിവകുപ്പിനുണ്ടാകുന്നതു കോടികളുടെ നഷ്ടം. മൂലമറ്റത്ത് ഉത്പാദനം പരമാവധിയാക്കി നഷ്ടം കുറയ്ക്കാൻ ശ്രമം ആരംഭിച്ചു.
ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ തുറന്നുവിട്ടതോടെ ഒരു സെക്കൻ ഡിൽ ഒരുലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് പരമാവധി ഉയർന്നു നിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ ഒരടി വെള്ളം നഷ്ടമാകുന്പോൾ വൈദ്യുതി വകുപ്പിന് 16 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായാണു കണക്ക്.
യൂണിറ്റിന് 4.50 രൂപ പ്രകാരം കണക്കുകൂട്ടുന്പോഴാണ് ഇത്രയും രൂപയുടെ നഷ്ടം. 2018-ൽ 29 ദിവസം അണക്കെട്ട് തുറന്നുവിട്ടതിലൂടെ വൈദ്യുതവകുപ്പിന് 620 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അതിനാൽ ഈ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. എന്നാൽ മൂലമറ്റത്ത് ഒരു ജനറേറ്റർ തകരാറിലായതിനാൽ പൂർണ ഉത്പാദന ശേഷികൈവരിക്കാനായിട്ടില്ല. ആറ് ജനറേറ്ററുകളും 24 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ 18.32 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റത്ത് ഉത്പാദിപ്പിക്കാനാകും.ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ മൂലമറ്റം പവർഹൗസിൽ 14.145 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
കോവിഡിനെ തുടർന്നു സംസ്ഥാനത്ത് ലോക്ക് ഡൗണ് ഏർപ്പെടുത്തിയതോടെ ഉപഭോഗത്തിലുണ്ടായ ഗണ്യമായ കുറവ് ഉത്പാദനം കുറയ്ക്കുന്നതിനു കാരണമായി. ഉപഭോഗം കൂടിയപ്പോൾ ജനറേറ്ററുകൾക്കുണ്ടായ തകരാർ മൂലം ഉത്പാദനത്തെ കാര്യമായി ബാധിച്ചു. നിലവിൽ പീക്ക് ലോഡ് സമയത്ത് യൂണിറ്റിന് 18-20 രൂപ നൽകി പുറത്തുനിന്നും വൈദ്യുതി വാങ്ങുകയാണ്. ഇതു കെഎസ്ഇബിക്ക് വലിയ സാന്പത്തിക നഷ്ടത്തിനും കാരണമാകുന്നുണ്ട്.
ശനിയാഴ്ച ഡാമിന്റെ വൃഷ്ടിപ്രദേശത്തു ലഭിച്ച അതിതീവ്രമഴയാണ് മതിയായ മുന്നൊരുക്കത്തോടെ അണക്കെട്ട് തുറന്നുവിട്ട സർക്കാർ തീരുമാനത്തിനു പിന്നിലുള്ളത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച 168 മില്ലി മീറ്ററും, പീരുമേട് താലൂക്കിൽ 305 മില്ലി മീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ മുതലുള്ള 24 മണിക്കൂറിൽ 4.24 അടി വെള്ളമാണ് ഇടുക്കിയിൽ കൂടിയത്.
ഇത്തരത്തിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതോടെയാണ് ഫുൾ റിസർവോയർ ലെവലായ 2403 അടിയിലെത്താൻ കാത്തുനിൽക്കാതെ ഡാം തുറന്നു ജലവിതാനം ക്രമീകരിക്കാൻ തീരുമാനിച്ചത്.
നേരത്തെ പ്രളയസാധ്യത മുൻനിർത്തി ജനിരപ്പ് 2403 അടിയിലെത്തിച്ചശേഷം പത്തു ദിവസത്തിനുള്ളിൽ കുറയ്ക്കാൻ ആലോചിച്ചിരുന്നുവെങ്കിലും ശനിയാഴ്ച പെയ്ത അതിതീവ്ര മഴയോടെ ഈ തീരുമാനം മാറ്റി റൂൾ കർവ് അനുസരിച്ചു തന്നെ ഡാം തുറക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ജെയിസ് വാട്ടപ്പിള്ളിൽ
മുലപ്പെരിയാറിൽ ജലനിരപ്പ് 134.01 അടിയായി
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.10 അടി പിന്നിട്ടു. സെക്കൻഡിൽ 2929 ഘനയടി വെള്ളം ഒഴുകിയെത്തുന്പോൾ 1750 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 142 അടിയാണ് പരമാവധി സംഭരണ ശേഷി.
അണക്കെട്ട് തുറക്കൽ: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം
11:58 PM Oct 19, 2021 | Deepika.com