മുണ്ടക്കയം: ജലബോംബിൽ മണ്ണിലമർന്നവർക്ക് മലയോരനാട് നിറമിഴികളോടെ യാത്രാമൊഴിയേകി. കൂട്ടിക്കലിലും കാവാലിയിലും പ്ലാപ്പള്ളിയിലും ഉരുൾകൊണ്ടുപോയ 11 പേരുടെയും സംസ്കാരം നടത്തി.
മൃതദേഹം അവസാനമായി വീട്ടിലെത്തിക്കാൻ വീടുപോലുമില്ലാത്ത അവസ്ഥയിൽ നേരിട്ട് പള്ളിയിലെത്തിച്ചായിരുന്നു സംസ്കാരചടങ്ങുകൾ. മന്ത്രിമാരും ജനപ്രതിനിധികളും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
സംസ്കാര ശുശ്രൂഷകൾക്ക് മരിച്ച ക്ലാരമ്മയുടെ സഹോദരപുത്രൻ ഫാ. മാത്യു അമ്മോട്ടുകുന്നേൽ, വികാരി ഫാ. ജോസഫ് കൂനാനിക്കൽ, ഫാ. ജോസ് ഒട്ടലാങ്കൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവരും ശുശ്രൂഷകളിൽ കാർമികരായി.
മൂന്നു കുട്ടികളടക്കമുള്ള ആറു പേരുടെയും മൃതദേഹങ്ങൾ പള്ളിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ നെഞ്ചുതകർന്നു. മരിച്ച സിനിയുടെ മാതാപിതാക്കളായ സേവ്യറും ബേബിയും പൊട്ടിക്കരഞ്ഞതോടെ നാടാകെ പൊട്ടിക്കരഞ്ഞു.
പാലക്കാട്ടുനിന്ന് രാവിലെയാണ് സിനിയുടെ മാതാപിതാക്കളെ കാവാലിയിൽ എത്തിച്ചത്. പതംപറഞ്ഞു മാതാപിതാക്കളുടെ കരച്ചിൽ കണ്ടു നിന്നവരുടെ കരൾ പിളർക്കുന്നതായിരുന്നു.
ഉരുൾപൊട്ടലിനെത്തുടർന്നു പ്രദേശവാസികളെയാകെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റിയതിനാൽ അയൽവാസികൾക്കെ ല്ലാവർക്കും സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. എങ്കിലും ഇവർക്കു യാത്രാമൊഴിയേകാൻ നാടാകെ എത്തിച്ചേർന്നു.
ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കൂട്ടിക്കൽ ഗ്രാമം തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ചേറും മണ്ണും ചെളിയും അടിഞ്ഞുകൂടിയ വീടുകളും വഴികളും കടകളും ശുചീകരിക്കുന്ന ജോലികളിലാണ് ആളുകൾ. വീടുകൾ നഷ്ടപ്പെട്ടവർ എന്തു ചെയ്യണമെന്നറിയാതെ നിസഹായാവസ്ഥയിൽ ഇപ്പോഴും ക്യാന്പിൽ കഴിയുകയാണ്.
കൂട്ടിക്കലിലെയും ഏന്തയാറിലെയും തോടുകളിലും പുല്ലുകയാറിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. പാലങ്ങളിലും റോഡുകളിലും അടിഞ്ഞുകൂടിയ വൻമരങ്ങളും കൂറ്റൻ കല്ലുകളും ഇനിയും നീക്കം ചെയ്തിട്ടില്ല. ഭൂരിഭാഗം റോഡുകളിലും ഇനിയും ഗതാഗതം പൂർണമായിട്ടില്ല.
ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ പഞ്ചായത്തടക്കമുള്ള ദുരിതബാധിത മേഖലകളിൽ ദൈനംദിന ജീവിതം യാഥാർഥ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് റേഷൻ ലഭ്യത ഉറപ്പുവരുത്തും. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ് എന്നിവ നഷ്ടപ്പെട്ടവർക്ക് അവ എത്രയും വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഗ്യാസ് സിലിണ്ടർ, പാത്രങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടവർക്ക് വാങ്ങി നൽകും.
സന്നദ്ധ സേവനത്തിനായി പ്ലംബർമാർ, മേസ്തിരിമാർ, ഇലക്ട്രീഷന്മാർ എന്നിങ്ങനെയുള്ള 50 വിദഗ്ധ തൊഴിലാളികളുടെ സംഘത്തെ കൂട്ടിക്കലിൽ വിനസിച്ചിട്ടുണ്ട്.
വീടുകൾ ശുചീകരിക്കുന്നതിന് സന്നദ്ധപ്രവർത്തകരുടെ സേവനവും ശുചീകരണസാമഗ്രികളും ലഭ്യമാക്കും. വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർ, വീടു മാത്രം നഷ്ടപ്പെട്ടവർ, ജീവനോപാധികൾ നഷ്ടപ്പെട്ടവർ, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ, ഭാഗികമായുള്ള നഷ്ടമുണ്ടായവർ എന്നിങ്ങനെ തരംതിരിച്ചുള്ള കണക്കെടുപ്പുകളാണ് നടത്തുക.
ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ കണക്കെടുപ്പുകൾക്കായി നിയോഗിക്കും. ക്യാന്പുകളുടെ സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കാനും തീരുമാനമായി.
വേദന കടിച്ചമർത്തി കൂട്ടിക്കൽ
01:29 AM Oct 19, 2021 | Deepika.com