തൊടുപുഴ: ചെറുതോണി, കുളമാവ് ഡാമുകൾ, ഇടുക്കി ആർച്ച് ഡാം എന്നിവ ഉൾപ്പെടുന്നതാണ് ഇടുക്കി ജലവൈദ്യുതി പദ്ധതി. ഇതിൽ ചെറുതോണി അണക്കെട്ടിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള ഷട്ടറുകളുള്ളത്.
അഞ്ചു ഷട്ടറുകളാണ് ഇവിടെയുള്ളത്. 2403 അടി സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടിന്റെ ഉയരം 2408 അടിയാണ്. കുളമാവിൽനിന്നു ഭൂഗർഭ ടണൽ വഴി ഉരുക്കുകുഴലിലൂടെയാണ് മൂലമറ്റം പവർഹൗസിലേക്ക് വെള്ളമെത്തിക്കുന്നത്.
180 മെഗാവാട്ട് വീതം ഉത്പാദന ശേഷിയുള്ള ആറു ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. പ്രതിവർഷം 2,398 ദശലക്ഷം യൂണിറ്റാണ് ഉത്പാദനശേഷി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്.1976 ഫെബ്രുവരി 12നു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഇടുക്കിയിൽനിന്നു വെള്ളമെത്തുന്നത് അറബിക്കടലിൽ
ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്പോൾ വെള്ളം ഒഴുകിയെത്തുന്നത് അറബിക്കടലിൽ. ചെറുതോണി പുഴയിലൂടെ വെള്ളം ഇടുക്കി ആലിൻചുവട്, ചെറുതോണി വഴി വെള്ളക്കയത്ത് പെരിയാറിൽ എത്തും. പിന്നീട് തടിയന്പാട്, കരിന്പൻ, ലോവർ പെരിയാർ,നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ, മലയാറ്റൂർ, കാലടി വഴി ആലുവയിൽ എത്തുന്ന വെള്ളം ഇവിടെ നിന്നു രണ്ടായി തിരിഞ്ഞ് ഒരുഭാഗം കടമക്കുടി,വല്ലാർപാടം വഴിയും മറ്റൊന്ന് നോർത്ത് പറവൂർ വഴിയും അറബിക്കടലിലെത്തും.
വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
ഇടുക്കി ജലവൈദ്യുത പദ്ധതി
01:29 AM Oct 19, 2021 | Deepika.com