കൂട്ടിക്കൽ: ഉരുൾ ജീവനെടുത്ത കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽ ഇന്നലെ നടന്ന തെരച്ചിലിൽ ദുരന്തപ്രദേശത്തുനിന്നു മൃതദേഹത്തിന്റെ കൈകാലുകൾ കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് ആരുടേതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
നിലവിൽ അലൻ എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്താനുള്ളത്. ഇപ്പോൾ കിട്ടിയിരിക്കുന്ന ശരീരാവശിഷ്ടങ്ങൾ വിശദമായ പരിശോധയ്ക്കുശേഷം മാത്രമേ അലന്റേതാണെന്ന് ഉറപ്പിക്കൂ.
പ്ലാപ്പള്ളി താളുങ്കൽ എന്ന സ്ഥലത്ത് നാട്ടുകാർ നടത്തിയ തിെരച്ചിലിലാണ് കൈകാലുകൾ കണ്ടെടുത്തത്. ലഭിച്ച മൃതദേഹ ഭാഗങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇത് ജീർണിച്ച അവസ്ഥയിലായതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ആരുടേതെന്നു കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തേണ്ടി വന്നേക്കും. അലൻ ഒഴുക്കിൽപ്പെട്ടതിന്റെ രണ്ടു കിലോമീറ്റർ അകലെനിന്നാണു മൃതദേഹഭാഗങ്ങൾ കണ്ടെടുത്തത്.
ഒരാൾകൂടി ഈ ഭാഗത്ത് മണ്ണിനടിയിൽപ്പെട്ടതായ സംശയം ബലപ്പെട്ടതോടെയാണ് നാട്ടുകാർ ഇന്നലെ രാവിലെ തെരച്ചിൽ തുടങ്ങിയത്.
ഉരുൾപൊട്ടലിൽ പ്ലാപ്പള്ളി മേഖലയിൽ നാലു പേരാണു മരിച്ചതെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. സോണിയ (46), അലൻ, പന്തലാട്ടിൽ സരസമ്മ മോഹനൻ (58), റോഷ്നി (50) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരിൽ അലന്റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം. ഈ മേഖലയിൽ കല്ലും മറ്റും വീണ് മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
മൃതദേഹാവശിഷ്ടങ്ങൾ മണ്ണിനടിയിൽനിന്നു വീണ്ടെടുത്താണ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്കായി എത്തിച്ചത്. ഇതിനിടയിലാണ് 12 വയസുകാരന്റെ മൃതദേഹത്തിന് ഒപ്പമുള്ള കാല് മുതിർന്ന വ്യക്തിയുടേതാണെന്ന് ഡോക്ടർമാരുടെ സംഘം കണ്ടെത്തിയത്. ഇതോടെയാണ് വീണ്ടും തെരച്ചിൽ തുടങ്ങിയത്.
ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്ക്കു ശേഷമേ അലന്റെ മൃതദേഹമാണോയെന്ന് ഒൗദ്യോഗികമായി പറയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം അലന്റേതെന്നു കരുതി ബന്ധുക്കളുടെ സാന്നിധ്യത്തിൽ മുണ്ടക്കയം പോലീസ് കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി ഒരു മൃതദേഹം കൊണ്ടുവന്നിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ടേബിളിൾ കിടത്തിയപ്പോൾ പതിമൂന്നുകാരന്റേതല്ലെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തുകയും വിവരം പോലീസിനെയും ബന്ധുക്കളെയും അറിയിക്കുകയും ചെയ്തിരുന്നു. മെഡിക്കൽ കോളജ് മോർച്ചറിയിൽ അലന്റേതെന്നു പറഞ്ഞ് മുണ്ടക്കയം പോലീസ് കൊണ്ടുവന്ന ശിര സറ്റ മൃതദേഹം ആരുടേതെന്ന് ഇതുവരെ വ്യക്തമല്ല.
ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും മരണമടഞ്ഞ സോണിയ, റോഷിനി, ഷാലറ്റ് എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാത്രി 1.30നും സിസിലി ഇളംതുരുത്തിയുടെ മൃതദേഹം ഇന്നലെ രാവിലെ 10.30നും ഏന്തയാർ സെന്റ് മേരിസ് പള്ളിയിൽ സംസ്കരിച്ചു.
പ്ലാപ്പള്ളിയിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി
01:29 AM Oct 19, 2021 | Deepika.com