എടത്വ: പ്രണയത്തിനും താലികെട്ടിനും വെള്ളപ്പൊക്കം തടസമായില്ല. മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ വരനും വധുവും അമ്പലത്തിലേക്ക് എത്തിയതും മിന്നുചാര്‍ത്തി മടങ്ങിയതും ചെമ്പിനുള്ളില്‍ കയറി. താലിഭാഗ്യം വലിയ ചെന്പിനുള്ളിൽ പൂവണിഞ്ഞ സന്തോഷത്തിലാണ് ആകാശും ഐശ്വര്യയും.
തലവടി പനയന്നൂര്‍കാവ് ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു ഇന്നലെ രാവിലെ വിവാഹം. തകഴി പട്ടത്താനം കറുകയില്‍ ആകാശിന്റെയും അമ്പലപ്പുഴ അശ്വതിയില്‍ ഐശ്വര്യയുടെയും വിവാഹമാണ് ചെമ്പുപാത്രത്തില്‍ പൂവണിഞ്ഞത്.
ക്ഷേത്രവും പരിസരവും വെള്ളത്തിലായതോടെ മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ ഇവര്‍ ചെമ്പിനെ ആശ്രയിക്കുകയായിരുന്നു. വധുവരന്മാര് തലവടി പനയന്നൂര്‍കാവ് ദേവീക്ഷേത്രത്തില്‍ താലിചാര്ത്താനെത്തിയപ്പോള് ക്ഷേത്രത്തിലേക്കു പ്രവേശിക്കാന്‍ വെള്ളം തടസമായി. അരയോളം വെള്ളത്തില്‍ 300 മീറ്ററോളം നീന്തി വേണം ക്ഷേത്രത്തില്‍ എത്താന്‍.
വിവാഹവസ്ത്രം ധരിച്ചെത്തിയ ആകാശും ഐശ്വര്യയും അല്പമൊന്ന് പകച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തിൽ തദ്ദേശവാസികള്‍ ധൈര്യം പകര്ന്നുനല്കി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന വലിയ ചെമ്പുപാത്രത്തില്‍ വധുവരന്മാരെ കയറ്റി ക്ഷേത്രത്തില്‍ എത്തിച്ചു.
ക്ഷേത്ര മണ്ഡപത്തില്‍ നടത്തിയ ലഘുചടങ്ങില്‍ ആകാശ് ഐശ്വര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി. അരയോളം വെള്ളമുള്ള ശ്രീകോവിലിനു ചുറ്റും വരണമാല്യം ധരിച്ച് വധുവരന്മാര് ചെമ്പില്‍ കയറി പ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.
ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റായി ജോലി നോക്കുന്ന ഐശ്വര്യയും അതേ ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന ആകാശും പ്രണയബദ്ധരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഐശ്വര്യ കഴിഞ്ഞ അഞ്ചിന് ആകാശിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു.
15ന് ഇരുവരുടെയും വിവാഹ രജിസ്ട്രേഷനും നടന്നു. ക്ഷേത്രത്തില്‍ വച്ച് താലി ചാര്‍ത്തണമെന്ന് വധൂവരന്മാര് തീരുമാനിച്ചു. താലി കെട്ടാനായി അമ്പലപ്പുഴ, തകഴി ക്ഷേത്രങ്ങളില്‍ എത്തിയെങ്കിലും കോവിഡ് പ്രോട്ടോകോള്‍ തടസമായി. ഇരുവരും പനയന്നൂര്‍കാവ് ദേവീ ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ടു.
താലി ചാര്‍ത്തലിനു ക്ഷേത്ര ഭാരവാഹികള്‍ സമ്മതം നല്‍കിയതോടെ കന്നിമാസം കഴിയാന്‍ ഇരുവരും കാത്തിരിക്കുകയായിരുന്നു. ഐശ്വര്യ ആകാശിന്റെ പിതാവിനും മാതാവിനും സഹോദരിക്കും സഹോദരി ഭര്‍ത്താവിനും ഒപ്പമാണ് എത്തിയത്.
വിവാഹ ശേഷം തലവടി സ്വദേശികളായ നിരവധി യുവാക്കളുടെ അകന്പടിയോടെയാണ് വധുവരന്മാര് വീട്ടില്‍ തിരികെ എത്തിയത്. ക്ഷേത്ര മുഖ്യ കാര്യദര്‍ശി ആനന്ദന് നമ്പൂതിരി, അജികുമാര്‍ കലവറശേരി, പ്രസന്നന്, പ്രസാദ് എന്നിവര്‍ വിവാഹ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.
പ്രണയത്തിനു വെള്ളപ്പൊക്കം തടസമായില്ല, താലിഭാഗ്യം ചെന്പിനകത്ത് പൂവണിഞ്ഞു
01:06 AM Oct 19, 2021 | Deepika.com