തിരുവനന്തപുരം: പ്രളയ ദുരിതം നേരിടുന്ന തിരുവനന്തപുരം മേഖല യൂണിയനിലെ ക്ഷീര കർഷകർക്കു ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ചു. ഏകദേശം ഒരു കോടി രൂപയാണ് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയത്. കന്നുകാലികൾക്ക് സൗജന്യ കാലിത്തീറ്റ,
പ്രളയത്തിൽ മരിച്ച ക്ഷീരകർഷകരുടെ അനന്തരാവകാശികൾക്ക് 25,000 രൂപ, പ്രളയബാധിത പ്രദേശങ്ങളിൽ 15 ദിവസത്തേക്ക് സൗജന്യ മൃഗ ചികിത്സാ സൗകര്യം എന്നിവയാണ് പ്രധാന ദുരിതാശ്വാസ സഹായങ്ങൾ.
കൂടാതെ പ്രളയബാധിത പ്രദേശങ്ങളിൽ ക്ഷീരസംഘങ്ങൾ കേന്ദീകരിച്ച് മൃഗ ചികിത്സാ ക്യാന്പുകൾ ആരംഭിക്കാൻ തീരുമാനിച്ചു. പാൽ സംഭരണം മുടങ്ങിയ ക്ഷീര സംഘങ്ങളിലെ കർഷകർക്ക് നഷ്ടപരിഹാരം നൽകും.
കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് 25,000 രൂപ വരെയാണു നഷ്ടപരിഹാരം. കാലിത്തൊഴുത്തുകൾ പുനർനിർമിക്കുന്നതിന് 20,000 രൂപ വരെ അനുവദിക്കും. മിൽമയുടെ സംഭരണ വാഹനങ്ങൾ എത്തിചേരാൻ കഴിയാത്ത സംഘങ്ങൾക്ക് ട്രാൻസ്പോർട്ടേഷൻ ചാർജ് നൽകും.
കൂടുതൽ പദ്ധതികൾ ദുരിതബാധിത സംഘങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുന്നതാണെന്ന് തിരുവനന്തപുരം യൂണിയൻ കണ്‍വീനർ എൻ. ഭാസുരാംഗൻ അറിയിച്ചു.
പ്രളയ ദുരിതാശ്വാസവുമായി മിൽമ തിരുവനന്തപുരം യൂണിയൻ
01:05 AM Oct 19, 2021 | Deepika.com