കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലുമുണ്ടായ അതിതീവ്രമഴ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലമാണെന്ന് പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു.
പൂന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റെറോളജിയിലെ സയന്റിസ്റ്റായ ഡോ. റോക്സി മാത്യു ദീപികയ്ക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ: അതിതീവ്രമായ മഴ പെയ്യുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിത്തന്നെയാണ്.
അതു നേരത്തേമുതൽ കണ്ടുകൊണ്ടിരുന്നതാണ്. കഴിഞ്ഞ കുറേ ദശകങ്ങളായി മഴയുടെ തീവ്രത കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മൊത്തമായി കൂടുന്നുണ്ട്. കേരളത്തിലും ചിലയിടങ്ങളിൽ കൂടുന്നുണ്ട്. കേരളത്തിലെ സ്ഥിതി നോക്കുന്പോൾ മൊത്തമായി കിട്ടുന്ന മഴ കുറയുന്നു. പ്രത്യേകിച്ച് കാലവർഷത്തിൽ. അതേസമയം ചുരുങ്ങിയ സമയത്തിനുള്ളിൽ, മൂന്നുനാലു ദിവസങ്ങളിൽ അതിതീവ്ര മഴ ഉണ്ടാകുന്നു. അങ്ങനെയൊരു സ്ഥിതിഗതിയിലേക്കാണ് എത്തിയിരിക്കുന്നത്. അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്.
അന്തരീക്ഷത്തിൽ താപനില കൂടുന്പോൾ ഈർപ്പവും കൂടുന്നു. ഇതുമൂലം കൂടുതൽ നേരം മഴ പെയ്യാതിരിക്കും. പിന്നീട് പെയ്യുന്പോൾ ഒറ്റയടിക്ക് ശക്തമായ മഴയുണ്ടാകുന്നു. അങ്ങനെയൊരു സാഹചര്യമാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്നത്. ഇന്ത്യയിൽ പലയിടത്തും ഈ പ്രതിഭാസം കണ്ടുവരുന്നു.കേരളത്തിൽ ഇത് ഏറ്റവും പ്രകടമായിരിക്കുന്നത് മധ്യകേരളത്തിലാണ്. പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ഭാഗത്ത്. കഴിഞ്ഞ കുറേ വർഷങ്ങളിലെ മഴയുടെ അളവ് പരിശോധിച്ചുനോക്കിയാൽ മനസിലാകും അതിതീവ്ര മഴ ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളിലാണ്.
ഉരുൾപൊട്ടൽ
വേറൊരു ഘടകം ഉരുൾപൊട്ടലാണ്. ഇതിനു പ്രധാന കാരണം പശ്ചിമഘട്ടം മൊത്തത്തിൽ കുന്നുകളും മലകളുമാണ്. ഇവയുടെ ചരിവ് വളരെ കൂടുതലാണ്. ഈ സ്ഥലങ്ങൾ അതിലോലവുമാണ്. ഇവിടെ എന്തുതരത്തിലുള്ള മാറ്റങ്ങളുണ്ടായാലും അതായത് വൻകിട നിർമാണപ്രവർത്തനങ്ങൾ, ക്വാറികൾ, റോഡ് നിർമാണങ്ങൾ, മൈനിംഗ് തുടങ്ങിയവ പശ്ചിമഘട്ടത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം മാറ്റങ്ങൾ മൂലം അവിടത്തെ മണ്ണിനെയും ജലത്തെയും പിടിച്ചുനിർത്താനാകാതെപോകുന്നു.
ഇത്തരത്തിൽ പശ്ചിമഘട്ടത്തിലെ മാറ്റങ്ങളും ഒപ്പം അതിതീവ്രമഴയുംകൂടിയാകുന്പോൾ കുന്നുകൾക്കും മലകൾക്കും വെള്ളത്തെ പിടിച്ചുനിർത്താനുള്ള ശേഷിയില്ലാതാകുന്നു. ഇതുമൂലം അതീതീവ്ര മഴ ഉണ്ടാകുന്പോൾ കുന്നുകളും മലകളും ഇടിഞ്ഞ് ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുത്തനാളിൽ മഹാരാഷ്ട്രയിൽ ഉരുൾപൊട്ടലുകൾ ഉണ്ടായി. വനമേഖലയിലാണ് ഉണ്ടായത്.
നിർമാണപ്രവർത്തനങ്ങളൊന്നുമില്ലാത്ത പ്രദേശമായിരുന്നു. അതായത് നിർമാണപ്രവർത്തനങ്ങൾ നടക്കാത്ത മേഖലകളിലും ഉരുൾപൊട്ടൽ ഉണ്ടാകുന്നുണ്ട്. ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനവാസം അനുവദിക്കരുത്. ഇത്തരം മേഖലകളിലെ ജനവാസം വളരെ അപകടകരമാണ്.
ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്ന മേഖലകളെക്കുറിച്ചു പഠനം നടത്തിയാൽ അവിടങ്ങളിൽ ചരിവ് വളരെ കൂടുതലാണെന്നു കാണാം. കവളപ്പാറയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. 40 ഡിഗ്രിയിലും കൂടുതലാണ് അവിടത്ത് ചരിവ്.അതിതീവ്ര മഴയുണ്ടായപ്പോഴാണ് അവിടെ ഉരുൾപൊട്ടൽ ഉണ്ടായത്.
വേണ്ടത് ദീർഘകാല പദ്ധതി
ആഗോളതാപനം വർധിക്കുകയാണ്. അതോടൊപ്പം മഴയുടെ തീവ്രതയും വ്യാപ്തിയും കേരളത്തിലും മറ്റു സ്ഥലങ്ങളിലും കൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം മുൻനിർത്തിവേണം പദ്ധതികൾ ആവിഷ്കരിക്കാൻ. ഭാവിയിൽ കാലാവസ്ഥയിൽ എന്തൊക്കെ മാറ്റങ്ങളാണുണ്ടാവുക എന്നതിനെക്കുറിച്ച് വ്യക്തമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.
അതിന്റെയൊക്കെ വിവരങ്ങളും നമ്മുടെ കൈയിലുണ്ട്. അടുത്ത 50 വർഷത്തിനുള്ളിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ എങ്ങനെയായിരിക്കും എന്നും വ്യക്തമാണ്. അതുവച്ചുവേണം നമ്മൾ പ്ലാൻ ചെയ്യാൻ.
ഓരോ വർഷവും ഇതുവരെ കാണാത്തതരം മഴയും കാറ്റുമൊക്കെയാണ് കണ്ടുവരുന്നത്. ഇതിനെ നേരിടാൻ നമ്മൾ യാതൊരു മുൻകരുതലും എടുത്തിട്ടില്ല. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻനിർത്തി ദീർഘകാല പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ നമ്മൾ ചെയ്യുന്നത് തലേദിവസം അല്ലെങ്കിൽ രണ്ടോമൂന്നോ ദിവസം മുന്പ് നമുക്ക് മുന്നറിയിപ്പ് കിട്ടുന്നു. അതനുസരിച്ച് നമ്മൾ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു.
ഇതിലൂടെഅവരുടെ ജീവൻ സംരക്ഷിക്കുന്നു. പക്ഷേ അവരുടെ ജീവിതമാർഗങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ വീട്, സന്പത്ത്, വാഹനങ്ങൾ തുടങ്ങി എന്തൊക്കെ അവർക്കുണ്ടോ അതെല്ലാം നശിക്കുന്നു. അതിനാൽ ഭാവിയിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ടുവേണം മുന്നൊരുക്കം നടത്താൻ.
ഉഷ്ണമേഖലയിൽ പ്രവചനം ദുഷ്കരം
ഇന്ത്യയിൽ കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന സംവിധാനം അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനങ്ങളോടു കിടപിടിക്കുന്നതു തന്നെയാണ്. എങ്കിലും അതിതീവ്ര മഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ നമുക്ക് സാധിച്ചില്ല. ഇതിനു കാരണം ഉഷ്ണ മേഖലയിൽ കാലാവസ്ഥാമാറ്റം അതിവേഗത്തിലാണ്.
കൂടുതൽ സൗരോർജം ഉഷ്ണമേഖലയിൽ കിട്ടുന്നു. അതനുസരിച്ച് അവിടത്തെ അന്തരീക്ഷം വളരെ ആക്ടീവായിരിക്കും. അതിവേഗത്തിലാണ് കാലാവസ്ഥ മാറുന്നത്. അതിനാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് വിഷമകരമാണ്.
അതിതീവ്രമഴയെക്കുറിച്ച് മുൻകൂട്ടി പറയാൻ കഴിയാത്തത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പോരായ്മയാണ്. മലനിരകളുടെ പ്രത്യേകതകൾകൊണ്ട് ഇടുക്കി, കോട്ടയം പ്രദേശങ്ങളിൽ കൂടുതൽ മഴ ഉണ്ടാകുന്നു. എന്നാൽ മഴമാപിനികൾ എല്ലായിടത്തും സ്ഥാപിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. അതിതീവ്ര മഴ പലയിടത്തായിട്ടാണ് പെയ്യുന്നത്. അതിതീവ്രമഴ മേഘങ്ങളുടെ വിസ്ഫോടനമല്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുകയാണ്. മേഘം അതുപോലെ താഴേക്കു പതിക്കുകയല്ല ചെയ്യുന്നത്.
സി.കെ. കുര്യാച്ചൻ
കേരളത്തിൽ വീണ്ടും അതിതീവ്രമഴയ്ക്കു സാധ്യത
12:07 AM Oct 18, 2021 | Deepika.com