തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഓറഞ്ച് അലർട്ടിലേക്ക്. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2396.20 അടിയിലെത്തി. റൂൾ കർവനുസരിച്ച് 2396.86 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2397.86 അടിയിലെത്തുന്പോൾ റെഡ് അലർട്ടും പ്രഖ്യാപിക്കണം.
രണ്ടുദിവസത്തിനിടെ ജലനിരപ്പ് 5.34 അടി ഉയർന്നിട്ടുണ്ട്. ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. അതേ സമയം ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഉത്പാദനം വർധിപ്പിച്ച് ജലനിരപ്പ് ക്രമീകരിക്കാനാണ് ഇന്നലെ ചേർന്ന വൈദ്യുതി ബോർഡ് ഫുൾടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദേശമനുസരിച്ചേഅന്തിമതീരുമാനമെടുക്കുകയുള്ളൂവെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അണക്കെട്ട് തുറക്കാനുള്ള സാധ്യത വർധിച്ചുവരികയാണ്.
മുല്ലപ്പെരിയാറിൽ 132.15 അടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരം ആറിന് 132.15 അടിയായി ഉയർന്നു. സെക്കന്റിൽ 6048 ഘനയടി വെള്ളം ഒഴുകിയെത്തുന്പോൾ 1867 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. പന്പ, കക്കി സംഭരണികളിലെ ജലനിരപ്പ് 90 ശതമാനമായി ഉയർന്നു.
ഷോളയാർ -98 ശതമാനം, ഇടമലയാർ- 87, കുണ്ടള -92, മാട്ടുപ്പെട്ടി -90, കുറ്റ്യാടി-48, തരിയോട് -84, ആനയിറങ്കൽ- 78, പൊന്മുടി -86 എന്നിങ്ങനെയാണ് മറ്റ് പ്രധാനപ്പെട്ട സംഭരണികളിലെ ജലശേഖരം. സംസ്ഥാനത്ത് കെഎസ്ഇബിയുടെ എട്ടു ഡാമുകളും ജലസേചന വകുപ്പിന്റെ 19 ഡാമുകളും നിലവിൽ തുറന്നിട്ടുണ്ട്.
പീരുമേട്ടിൽ പെയ്തത് 30.55 സെന്റീമീറ്റർ മഴ
തൊടുപുഴ:പീരുമേട്ടിൽ പെയ്തത് 30.55 സെന്റീമീറ്റർ മഴ. ഇന്നലെ രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിനിടെയുള്ള കണക്കാണിത്. കാഞ്ഞിരപ്പള്ളി- 27, തൊടുപുഴ-20.4, പൂഞ്ഞാർ-17, ചെറുതോണി -16.3, പൂഞ്ഞാർ- 16.5, ചാലക്കുടി- 15.15 ,മൂവാറ്റുപുഴ- 13.35 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ കണക്ക്. 2018-ൽ നീലേശ്വരത്തും 2019-ൽ ആലത്തൂരിലും 40 സെന്റീമീറ്റർ വീതം മഴ രേഖപ്പെടുത്തിയിരുന്നു.
ഇടുക്കിയിൽ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിൽ
12:04 AM Oct 18, 2021 | Deepika.com