ആലപ്പുഴ: എംഎൽഎമാരടക്കമുള്ള ജനപ്രതിനിധികൾ സ്വന്തം മണ്ഡലത്തിനു പുറത്തുള്ള പ്രവൃത്തികളിൽ ശിപാർശകളുമായി അധികാരികളെ സമീപിക്കരുതെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ.
സ്ഥാപിത താല്പര്യക്കാരായ ചില കരാറുകാരാണ് ജനപ്രതിനിധികളുടെയും രാഷട്രീയ നേതാക്കളുടെയും പിൻബലത്തിൽ മറ്റുകരാറുകാരെ പീഡിപ്പിക്കുകയും സ്വാർഥതാല്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നത്. അതേസമയം നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരും അവലോകന യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്തുകയും വേണം
നിർമാണ വസ്തുക്കളുടെ ഗുണമേന്മയും ന്യായവിലയും ഉറപ്പാക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഫണ്ട് വകയിരുത്തി മാത്രം ടെൻഡർ ചെയ്യാനും എല്ലാ കരാറുകാർക്കും അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ തുല്യ അവസരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാനും മുന്നോട്ടു വരണം. ബിൽ ഡിസ്കൗണ്ട ിംഗിന് ധനവകുപ്പ് തയാറാണെങ്കിലും ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ ബില്ലുകൾ തയാറാകാത്തതുമൂലം അതിനു കഴിയുന്നില്ല.
എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ചുള്ള പണികളുടെ ബില്ലുകളും മുഖ്യമന്ത്രിയുടെ നാമധേയത്തിലുള്ള റോഡു പദ്ധതിയുടെ ബില്ലുകളും മാസങ്ങളായി കുടിശികയാണ്. കുടിവെള്ള റണ്ണിംഗ് കോണ്ട്രാക്ടുകളിലെയും അറ്റകുറ്റപ്പണിക്കാരുടെയും ബില്ലുകൾ 15 മാസമായി കുടിശികയാണ്. ബില്ലുകൾ അപ്പപ്പോൾ തയാറാക്കാനും ഉദ്യോഗസ്ഥ തല അവലോകന യോഗങ്ങൾ സംഘടിപ്പിക്കാനും മന്തിമാരും ചീഫ് എൻജിനീയർമാരും മുൻകൈ എടുക്കണമെന്നും കരാറുകാരുടെ സംഘടന ആവശ്യപ്പെട്ടു.
ജനപ്രതിനിധികൾ മണ്ഡലത്തിനു പുറത്തുള്ള പ്രവൃത്തികളിൽ ഇടപെടേണ്ടെന്ന് കരാറുകാർ
11:07 PM Oct 17, 2021 | Deepika.com