ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മൂലമറ്റത്തിനു സമീപം കാഞ്ഞാർ മൂന്നുങ്കവയലിലായിരുന്നു അപകടം. വാഗമണ്‍ ഭാഗത്തുനിന്നും എത്തിയ കാർ മണപ്പാടി പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മൂന്നുങ്കവയൽ വഴി കാഞ്ഞാറിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് അപകടം.
മൂന്നുങ്കവയലിലെ ചപ്പാത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ പ്പെടുകയായിരുന്നു. നാട്ടുകാർ ഇവർക്ക് അപകടമുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതു ശ്രദ്ധിക്കാതെ മുന്നോട്ടുപോയപ്പോഴാണ് അപകടം സംഭവിച്ചത്. ചപ്പാത്ത് കടന്ന് റോഡിലേക്ക് കയറുന്നതിനിടെ കാർ വെള്ളത്തിൽ നിന്നു പോയി.
ഡോർ തുറന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വന്ന വെള്ളപ്പാച്ചിലിൽ കാറിനൊപ്പം ഇരുവരും ഒഴുകി പോകുകയായിരുന്നു. അപകടസ്ഥലത്തു നിന്ന് 500 മീറ്റർ അകലെ നിമയുടെ മൃതദേഹമാണ് ആദ്യം കണ്ടുകിട്ടിയത്.
നാട്ടുകാരും ഫയർഫോഴ്സുംചേർന്ന് നടത്തിയ തെരച്ചിലിൽ വൈകുന്നേരം അഞ്ചോടെയാണ് നിഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.