പാലാ: 56-കാരിയായ കട്ടപ്പന സ്വദേശിനിയുടെ പാൻക്രിയാസിൽനിന്നും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്ത് പാലാ മാർ സ്ലീവാ മെഡിസിറ്റി. പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന രോഗി വിദഗ്ധ പരിശോധനയ്ക്കും തുടർചികിത്സയ്ക്കുമായി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് റഫർ ചെയ്യപ്പെടുകയായിരുന്നു.
ഇവിടെ മെഡിക്കൽ ഗാസ്ട്രോ എന്ററോളജി വിഭാഗം കണ്‍സൾട്ടന്റ് ഡോ. പ്രിജിത് ഏബ്രഹാമിന്റെയും ഡോ. ഫിലിപ്പ് ഡാനിയേലിന്റെയും കീഴിൽ അഡ്മിറ്റായ രോഗിയെ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയയാക്കിയപ്പോൾ പാൻക്രിയാസിൽ ട്യൂമർ ഉണ്ടെന്നു കണ്ടെത്തി. കരളിന്റെയും പിത്താശയത്തിന്റെയും പ്രവർത്തനത്തെ ബാധിച്ച ഈ ട്യൂമർ അടിയന്തരമായി നീക്കം ചെയ്യേണ്ടിയിരുന്നു.
തുടർന്ന് സർജിക്കൽ ഗാസ്ട്രോ എന്ററോളജി വിഭാഗം സീനിയർ കണ്‍സൾട്ടന്റ് ഡോ. കെ.പി. മഞ്ജുരാജ് രോഗിയെ പരിശോധിക്കുകയും രോഗിയുടെ പ്രായവും മറ്റും കണക്കിലെടുത്ത് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കാൻ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.
ഒന്‍പതു മണിക്കൂർ നീണ്ട ലാപ്പറോസ്കോപിക് വിപ്പിൾ ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായും നീക്കം ചെയ്യാനായി.
ഉദരസംബന്ധമായ ഏതു സങ്കീർണാവസ്ഥകൾക്കും പ്രത്യേകിച്ച് കരൾ, അന്നനാളം, കുടലിനെ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പരിഹാരം കാണുന്ന സെന്ററായി പാലാ മാർ സ്ലീവാ മെഡിസിറ്റി മാറിക്കഴിഞ്ഞതായി ആശുപത്രി മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
പാൻക്രിയാസിൽനിന്നു ട്യൂമർ നീക്കം ചെയ്യാൻ നൂതന ചികിത്സയുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ
12:51 AM Oct 17, 2021 | Deepika.com