നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ചര കിലോഗ്രാം സ്വർണവുമായി യുവതി ഉൾപ്പെടെ അഞ്ചു യാത്രക്കാരെ എയർ ഇന്റലിജൻസും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗവും നടത്തിയ പരിശോധനയിൽ പിടികൂടി.
ദുബായിൽ നിന്നു വന്ന വിമാനത്തിൽ ചെന്നൈയിൽനിന്നു കയറി സ്വർണം കടത്തിയ നാലു പേരും ദുബൈയിൽനിന്നു സ്വർണവുമായെത്തിയ യുവതിയും വ്യാഴാഴ്ചയാണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് 2.75 കോടി രൂപ വില വരുമെന്നാണു കണക്കാക്കുന്നത്.
വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ദുബായിൽനിന്ന് എത്തിയ കാസർഗോഡ് സ്വദേശിയായ സറീന അബ്ദു പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 3250 ഗ്രാം സ്വർണം കണ്ടെടുത്തു. ഇവർ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ സ്വർണം ഉരുക്കി തേച്ചു പിടിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നാതിരിക്കാൻ ഇതിനു മീതെ മറ്റൊരു വസ്ത്രവും ധരിച്ചിരുന്നു.
കൊച്ചിയിലെ ലാബിൽ നടത്തിയ രാസപ്രക്രിയയിലൂടെയാണ് വസ്ത്രത്തിൽനിന്നു സ്വർണം വേർതിരിച്ചെടുത്തത്. ഒരു വർഷം മുൻപ് പാസ്പോർട്ട് സ്വന്തമാക്കിയ ഇവർ രണ്ടാം തവണയാണു വിദേശ യാത്ര നടത്തുന്നത്. ആദ്യ യാത്രയിലും സ്വർണം കടത്തിയിട്ടുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇതേ വിമാനത്തിൽ നിന്ന് 573 ഗ്രാം സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.
ആഭ്യന്തര ടെർമിനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച നാലു പേർ ഡിആർഐ നടത്തിയ പരിശോധനയിലാണു പിടിയിലായത്. വിദേശത്ത് നിന്നു കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്തിൽ ഒളിപ്പിച്ച ശേഷം യാത്രക്കാരൻ ചെന്നൈയിൽ ഇറങ്ങി.
തുടർന്ന് അവിടെ നിന്ന് അഭ്യന്തര യാത്രക്കാരായി കയറി സ്വർണം കടത്താൻ ശ്രമിച്ച വി. രമേഷ്, സുരേഷ് ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരിൽ നിന്ന് 335 ഗ്രാം വിതം സ്വർണവും ബാലന് ഉമാശങ്കർ എന്നയാളിൽ നിന്ന് 1,100 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
നെടുന്പാശേരിയിൽ അഞ്ചര കിലോ സ്വർണവുമായി യുവതി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ
01:09 AM Oct 16, 2021 | Deepika.com