കോഴിക്കോട്: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന് വി.എം. കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ആറു പതിറ്റാണ്ടിലേറെ കാലം മാപ്പിളപ്പാട്ടു രംഗത്ത് സജീവമായിരുന്നു.
മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങള്‍കൊണ്ടു ജനകീയമാക്കിയ അദ്ദേഹം ചലച്ചിത്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഗാനരചയിതാവ്, സംഗീതജ്ഞന്, ഗവേഷകന്, ഗ്രന്ഥകാരന്, ചിത്രകാരന് തുടങ്ങിയ നിലകളിലെല്ലാം നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
ഭാര്യമാർ: പരേതയായ ആമിനക്കുട്ടി, സുൽഫത്ത്, തിത്തുമ്മ. മക്കൾ.അഷ്റഫ്, മുബാറക്ക്, ബർക്കത്തുളള, റഹ്മത്തുളള, ബുഷ്റ, ഷഹർബാൻ, കുഞ്ഞിമോൾ, സൽമാൻബാവ. മൃതദേഹം പുളിക്കലിലെ വസതിയായ ‘ദാറുസലാ’മിലും കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര് സ്മാരക മന്ദിരത്തിലും പൊതുദര്‍ശനത്തിനു ശേഷം പുളിക്കല്‍ ജുമാ മസ്ജിദിൽ കബറടക്കി.
കേരള ഫോക്ലോര് അക്കാദമിയുടെ വൈസ് ചെയര്‍മാനായും കേരള സംഗീത നാടക അക്കാദമിയുടെ അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരകം എന്നിവിടങ്ങളില്‍ അംഗമായിരുന്നു.
മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കു കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള ഫോക്ലോര് അക്കാഡമി അവാര്‍ഡ് (2020), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ നല്കി വി.എം. കുട്ടിയെ ആദരിച്ചിരുന്നു.
വി.എം. കുട്ടി അന്തരിച്ചു
02:06 AM Oct 14, 2021 | Deepika.com