തിരുവനന്തപുരം: നെല്ല് സംഭരണം ഊർജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കഴിഞ്ഞ വർഷം 2,52,160 കർഷകരിൽ നിന്നായി സംഭരിച്ച നെല്ലിന്റെ വിലയായ 2101.70 കോടി രൂപ പൂർണമായും കൊടുത്തു.
26 കർഷകർക്കുള്ള 19.95 ലക്ഷം രൂപ കർഷകർക്ക് ലഭ്യമാക്കുവാൻ കഴിയാത്തത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസം മൂലമാണെന്നും ഇവർക്ക് ഉടൻ തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നെല്ല് സംഭരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഓൺലൈൻ യോഗം നടത്തിയിരുന്നു.
നെല്ല് സംഭരണം നടക്കുന്ന ജില്ലകളിൽ മില്ല് അലോട്മെന്റ് പൂർത്തിയായതായും നെല്ല് സംഭരണം നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ നെല്ല് പൂർണമായും സംഭരിച്ചതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
നെല്ല് സംഭരണം കാര്യക്ഷമമാക്കും: മന്ത്രി
01:34 AM Oct 14, 2021 | Deepika.com