തിരുവനന്തപുരം: കോണ്ഗ്രസ് പുനഃസംഘടനയുടെ പേരിൽ ഇടഞ്ഞ് രാഷ്ട്രീയ കാര്യസമിതി അംഗത്വം രാജിവച്ച വി.എം. സുധീരൻ ഇന്നലെ എഐസിസി അംഗത്വവും രാജിവച്ചു. സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനവുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി.
പുനഃസംഘടനയിൽ ആദ്യം ഇടഞ്ഞ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിച്ചുകൊണ്ടു വന്നപ്പോഴാണ് മുൻ അധ്യക്ഷന്മാർ പ്രതിഷേധവും രാജിയുമായി രംഗത്തെത്തിയത്.
ഇതോടെ അനുനയ നീക്കങ്ങളുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ തലസ്ഥാനത്തെത്തി. ഇന്നലെ വൈകുന്നേരം സുധീരനുമായി താരീഖ് അൻവർ ചർച്ച നടത്തി. രാജി പിൻവലിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചു. സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും കോണ്ഗ്രസ് സംസ്കാരത്തിനു യോജിച്ചതല്ലെന്ന് ചർച്ചയ്ക്കുശേഷം സുധീരൻ മാധ്യമങ്ങളോടു പറഞ്ഞു.
ഇക്കാര്യങ്ങൾ എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളിൽ പരിഹാരം ഉണ്ടാകുന്നുണ്ടോ എന്നാണ് ഉറ്റുനോക്കുന്നത്. രാഷട്രീയ കാര്യ സമിതിയിലെയും എഐസിസി അംഗത്വത്തിലെയും രാജി അതേപോലെ തുടരുമെന്നും സുധീരൻ വ്യക്തമാക്കി.
രാവിലെ മുല്ലപ്പള്ളിയും താരീഖ് അൻവറിനോടു സംസ്ഥാന നേതൃത്വത്തിനെതിരേ പരാതി ഉന്നയിച്ചിരുന്നു. എല്ലാ മുതിർന്ന നേതാക്കളെയും ചേർത്തുപിടിച്ചു മാത്രമേ പാർട്ടിക്കു മുന്നോട്ടുപോകാൻ കഴിയുകയുള്ളൂയെന്ന് എഐസിസി ജനറൽ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ സുധീരന്റെ രാജി പ്രഖ്യാപനത്തിനെതിരേ മുതിർന്ന കോണ്ഗ്രസ് നേതാവ് പ്രഫ. പി.ജെ കുര്യൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
എഐസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അനുനയന ചർച്ചകൾ നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
സുധീരനും മുല്ലപ്പള്ളിയും ഇടഞ്ഞുതന്നെ; അനുനയിപ്പിക്കാൻ താരീഖ് അൻവർ
11:59 PM Sep 27, 2021 | Deepika.com