തിരുവനന്തപുരം: പുരാവസ്തുശേഖര തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് 2020ൽതന്നെ പോലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയിരുന്നു. അന്നു സംസ്ഥാന പോലീസ് മേധാവിയായിരുന്നു ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളതെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണമാവശ്യപ്പെട്ട് പോലീസ് മേധാവി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കത്തയച്ചിരുന്നെന്നുമുള്ള നിർണായക വിവരങ്ങളാണ് ഇന്നലെ പുറത്തു വന്നത്.
കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി മോൻസൻ മാവുങ്കലിന് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയ ഇന്റലിജൻസ് വിഭാഗം ഇയാളുടെ പുരാവസ്തു ശേഖരത്തിലും ദുരൂഹത ഉന്നയിച്ചിരുന്നു.
ഇയാളുമായി ബന്ധപ്പെട്ടുള്ള ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു തോന്നിയ സംശയമാണ് ഇന്റലിജൻസ് അന്വേഷണത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരിക്കുന്പോഴും മോൻസൻ തട്ടിപ്പു തുടർന്നു.
2020 ൽ ചേർത്തല പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ ഒതുക്കി തീർക്കാൻ ട്രാഫിക് ഐജിയായിരുന്ന ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിനെതിരേ ആലപ്പുഴ എസ്പി എഡിജിപി മനോജ് ഏബ്രഹാമിനു പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ മനോജ് ഏബ്രഹാം ലക്ഷ്മണയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പരാതി പിന്നീട് ഒതുക്കിത്തീർക്കുകയായിരുന്നു.
മോൻസന്റെ ഇടപാടുകളെക്കുറിച്ച് ഇന്റലിജൻസ് മുന്നറിയിപ്പു നല്കി
11:35 PM Sep 27, 2021 | Deepika.com