കൊച്ചി: സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന മോന്‍സന്റെ വളര്‍ച്ചയ്ക്ക് കുടപിടിച്ചവരില്‍ പോലീസിലെ പ്രധാനികളും. തട്ടിപ്പ് കേസുകളില്‍ തനിക്കെതിരേ വരുന്ന പരാതികള്‍ അട്ടിമറിക്കാന്‍ ഇയാള്‍ പോലീസ് ബന്ധം ഉപയോഗിച്ചതിനുള്ള നിരവധി തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ഇയാള്‍ക്കെതിരേ ആലപ്പുഴ ഹരിപ്പാട്ടുള്ള ശ്രീവത്സം ഗ്രൂപ്പ് നല്കിയ ആറു കോടി രൂപയുടെ തട്ടിപ്പുകേസ് അന്വേഷണം അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതിന്റെ തെളിവുകളാണ് ഇന്നലെ പുറത്തുവന്നത്.
സിനിമക്കാര്‍ക്ക് വാടകയ്ക്ക് നല്‍കാനായി മോന്‍സന്റെ പക്കല്‍നിന്നും ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രന് പിള്ള ആറുകോടി രൂപയ്ക്ക് വാങ്ങിയ മുന്തിയയിനം കാറുകള്‍ വെള്ളംകയറി നശിച്ചതായിരുന്നു. ഇതിന്റെ പേരില്‍ രാജേന്ദ്രന് പിള്ള മോന്‍സനെതിരേ പരാതി നല്‍കിയിരുന്നു. ഇൗ കേസിൽ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായി.
ഇത് റദ്ദാക്കിച്ച് അന്വേഷണം ചേര്‍ത്തല സിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രാഫിക് ഐജി ലക്ഷ്മണ പോലീസ് ആസ്ഥാനത്തെ എഐജിക്ക് കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് അയച്ച ഇ മെയില്‍ സന്ദേശമാണ് പുറത്തായിട്ടുള്ളത്.
മോന്‍സന്റെ അടുപ്പക്കാരനായിരുന്നു അന്വേഷണ ചുമതല നല്‍കണമെന്ന് ഐജി ആവശ്യപ്പെട്ട സിഐ. എന്നാല്‍ പരാതിക്കാരുടെ എതിര്‍പ്പ് പരിഗണിച്ച് അന്വേഷണം മാറ്റിനല്‍കിയില്ല. ഈ കേസില്‍ ഇന്നലെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് എസ്പിക്ക് റിപ്പോര്‍ട്ട് നല്കി. ഇയാള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്.
മോന്‍സന്റെ വളര്‍ച്ച പോലീസ് തണലില്‍
11:35 PM Sep 27, 2021 | Deepika.com