കണ്ണൂർ: സാമ്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്സൻ മാവുങ്കലുമായി ബന്ധമുണ്ടെന്നും എന്നാൽ തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കണ്ണൂരിൽ ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ് തനിക്കെതിരേയുള്ള പരാതിക്കു പിന്നിൽ. പരാതിക്കാരൻ തന്നെ പറയുന്നുണ്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറി നിരവധി തവണ വിളിച്ചിട്ടുണ്ടെന്ന്. മോന്സൻ മാവുങ്കലിനെ താൻ കണ്ടത് ഒരു ഡോക്ടറെന്ന നിലയിലാണ്. കാണാന്‍ പോയതിനപ്പുറം യാതൊരു ബന്ധവും ഇദ്ദേഹവുമായില്ല.
ആറോ ഏഴോ തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കണ്ടതിനു കണക്കു വച്ചിട്ടില്ലെന്നും പറയുന്ന പരാതി തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും സുധാകരൻ വെല്ലുവിളിച്ചു.
മോന്‍സനുമായി യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. 2018ല്‍ എംപി ആയിരുന്നില്ല. പാർലമെന്റിന്റെ ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിട്ടുമില്ല. 2018 നവംബർ 22നാണ് കണ്ടു സംസാരിച്ചു എന്ന് ഇവർ പരാതിയിൽ പറയുന്നത്.
എന്നാൽ, സഹപ്രവര്ത്തകന് എം.എെ. ഷാനവാസ് എംപി മരിച്ചത് 21നാണ്. 22നായിരുന്നു കബറടക്കം. കബറടക്കം കഴിയുമ്പോള്‍ തന്നെ മൂന്നു മണിയായി. തുടർന്നുള്ള അനുശോചന യോഗവും കഴിഞ്ഞാണു മടങ്ങുന്നത്. ഇതിനൊക്കെ ആധികാരിക രേഖകളുണ്ട്. അതുകൊണ്ടുതന്നെ ഇതു കെട്ടിച്ചമച്ച കഥയാണെന്നതു വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.
പരാതി ഉന്നയിക്കുന്നയാളുമായി എനിക്കു പരിചയമില്ല. ഇയാള്‍ക്കെതിരേ നിയമപരമായി മുന്നോട്ടു പോകും. സാമ്പത്തികതട്ടിപ്പ് പരാതിയുമായി ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്.
പിണറായി ഭരിക്കുന്ന കാലത്താണ് മോന്സൻ എന്നയാള്‍ ഇത്രയും വലിയ തട്ടിപ്പു നടത്തിയത്. എന്നിട്ട് എന്തുകൊണ്ട് ഈ സര്‍ക്കാരിനു കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നും സുധാകരന് ചോദിച്ചു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണപക്ഷ നേതാക്കളുമായി ചേര്‍ന്നുള്ള മോന്‍സന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു.
കെട്ടിച്ചമച്ച പരാതിക്കു പിന്നിൽ മുഖ്യമന്ത്രി: കെ. സുധാകരൻ
10:59 PM Sep 27, 2021 | Deepika.com