ഇരിട്ടി(കണ്ണൂർ): ബൈക്ക് യാത്രികരായ ദമ്പതികൾക്കുനേരേ കാട്ടാനയുടെ ആക്രമണം. ആനയുടെ കുത്തേറ്റ ഭർത്താവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ പായം പഞ്ചായത്തിലെ പെരിങ്കരിയിൽ ഇന്നലെ രാവിലെ ഏഴരയോടെ ആയിരുന്നു നാടിനെ നടുക്കിയ ദാരുണസംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ഇടുക്കി രാജകുമാരിയിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാട്ടാന ആക്രമിച്ചു കൊന്നിരുന്നു.
മേലേ പെരിങ്കരിയിലെ തോമസ്- ഗ്രേസി ദമ്പതികളുടെ മകന് ചെങ്ങഴശേരിയിൽ ജസ്റ്റിൻ (38) ആണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. പരിക്കേറ്റ ഭാര്യ ജിനി (34) ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വീട്ടിൽനിന്നു നൂറു മീറ്റർ അകലെ മേലേപെരിങ്കരി റോഡിലൂടെ ബൈക്കിൽ പള്ളിയിലേക്കു പോകവെ ഇരുവരും ആനയ്ക്കു മുന്നിൽ പെടുകയായിരുന്നു.
ബൈക്ക് മറിച്ചിട്ടശേഷം ഇരുവരെയും തൂക്കിയെടുത്ത് സമീപത്തെ തേക്കിൻ തോട്ടത്തിലിട്ട ആന ജസ്റ്റിന്റെ നെഞ്ചിലും കഴുത്തിലും ആഴത്തില്‍ കുത്തി. ഇതാണ് മരണത്തിനു കാരണമായത്. ചുഴറ്റി എറിഞ്ഞപ്പോള്‍ വീണത് പാറയ്ക്കു മുകളിലായതാണ് ഭാര്യ ജിനിക്ക് പരിക്കേൽക്കാൻ കാരണം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ഇരിട്ടിയിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കണ്ണൂരിലെ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് ജസ്റ്റിൻ മരിച്ചു.
ഇവരെ ആക്രമിച്ചതിനു ശേഷം പെരിങ്കരി ടൗണില്‍ എത്തിയ ആന അവിടെ ഉണ്ടായിരുന്ന സിഗ്നല്‍ ബോര്‍ഡ് തകര്‍ത്തു. അവിടെനിന്നു മലയോര ഹൈവേ കടന്ന് നിരങ്ങം ചെറ്റ ഭാഗത്തേക്കു നീങ്ങിയ ഒറ്റയാന് മട്ടിണി, കൂമന്തോട്, ഉരുപ്പുള്ളകരി, ഉദയഗിരി വായനശാല, പള്ളിമുക്ക്, വലിയപെരിങ്കരി, നിരങ്ങന്‍ ചിറ്റ, പേരട്ട ഗ്രാമങ്ങളെയാണ് രണ്ടര മണിക്കൂർ മുള്‍മുനയില്‍ നിർത്തിയത്.
ഇതിനിടെ ഒരു ബൈക്ക്, ഓട്ടോറിക്ഷ, ടിപ്പര്‍ ലോറി, ഒരു മണ്ണുമാന്തി യന്ത്രം എന്നിവയ്ക്കുനേരേയും കലിതീർത്തു. മണ്ണ് മാന്തി യന്ത്രത്തിനു നേരെയുള്ള പരാക്രമത്തിനിടയില്‍ ആനയുടെ കൊമ്പ് ഒടിയുകയും ചെയ്തു. തുടർന്നാണ് കാട്ടാന കാട്ടിലേക്കു മടങ്ങിയത്. ജസ്റ്റിൻ സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനാണ്. ആറ് വയസുകാരൻ ജുവാൻ മൂന്നര വയസുകാരി ജുവൽ എന്നിവർ മക്കളാണ്. സഹോദരങ്ങള്‍: ജോജു, ജോബിന് (ഇരട്ട സഹോദരന്), ജെയിന്. സംസ്കാരം നാളെ പെരിങ്കരി സെന്റ് അല്‍ഫോന്‍സാ പള്ളിയിൽ.
വീണ്ടും കാട്ടാനക്കലി: ബൈക്ക് യാത്രക്കാരനെ കാട്ടാന കുത്തിക്കൊന്നു
10:50 PM Sep 26, 2021 | Deepika.com